കോടതി കയറി തജീന്ദർ ബഗ്ഗയുടെ അറസ്റ്റ്, നിയമ പ്രകാരമെന്നാവർത്തിച്ച് പഞ്ചാബ് പൊലീസ്

ദില്ലി: അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററിലൂടെ അടക്കം ഭീഷണിപ്പെടുത്തിയ കേസിൽ ദില്ലി ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ ( Tajinder Bagga Arrest) അറസ്റ്റ് ചെയ്തത് നിയമ പ്രകാരമെന്നാവർത്തിച്ച് പഞ്ചാബ് പൊലീസ്. ബഗ്ഗക്ക് പലകുറി നോട്ടീസ് നൽകിയിരുന്നുവെന്നും നിർദ്ദേശം ആവർത്തിച്ച് ലംഘിച്ചാൽ അറസ്റ്റുണ്ടാകുമെന്നും അറിയിച്ചിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ബഗ്ഗയുടെ അറസ്റ്റ് നടപടികൾ ചിത്രീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ പഞ്ചാബ് പൊലീസ്, പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ദില്ലി പൊലീസിന്റെ നടപടിയിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
അതേ സമയം, തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്ത സംഭവം പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരിയാന പൊലീസും ദില്ലി പൊലീസും ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ഗുരുഗ്രാം മജിസ്ട്രേറ്റ് കോടതി രാത്രിയിൽ ജാമ്യം നൽകിയതിന് പിന്നാലെ തജീന്ദർ ബഗ്ഗയെ ദില്ലി പൊലീസ് വീട്ടിലെത്തിച്ചു. ഇയാൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാകും. അറസ്റ്റിനിടെ തജീന്ദർ ബഗ്ഗക്ക് പരിക്കേറ്റതായി അഭിഭാഷകൻ ആരോപിച്ചു. കേസെടുത്ത് തന്നെ ഭയപ്പെടുത്താൻ കെജ്രിവാളിന് കഴിയില്ലെന്നാണ് വീട്ടിലെത്തിയ ശേഷം തജീന്ദർ ബഗ്ഗ പ്രതികരിച്ചത്.
നാടകീയ സംഭവങ്ങളാണ് പഞ്ചാബ് പൊലീസ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അരങ്ങേറിയത്. പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത തജീന്ദർ പൽ സിങ് ബഗ്ഗയെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പൊലീസാണ് സംഘത്തെ തടഞ്ഞ് തജീന്ദർ പൽ സിങ് ബഗ്ഗയെ ദില്ലി പൊലീസിന് കൈമാറിയത്.
രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് തജീന്ദർ ബഗ്ഗയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിൻറെ അടിസ്ഥാനത്തിൽ വിദ്വേഷം, മതവൈരം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ മകനെ തട്ടിക്കൊണ്ട് പോയെന്ന തജീന്ദർ ബഗ്ഗയുടെ പിതാവ് പിന്നാലെ പരാതി നൽകി. ഈ പരാതിയിൽ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല.
മൊഹാലിയിലേക്കുള്ള യാത്രാ മധ്യേ കുരുക്ഷേത്രയിലെത്തിയ പഞ്ചാബ് പൊലീസിനെ നാടകീയമായി ഹരിയാന പൊലീസ് തടഞ്ഞു. നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നുമുള്ള പഞ്ചാബ് പൊലീസിന്‍റെ വാദം ഹരിയാന പൊലീസ് മുഖവിലക്കെടുത്തില്ല. ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദർ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല പഞ്ചാബ് പൊലീസ് തജ്ജിന്ദർ ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ദില്ലി പൊലീസിന്‍റെ ആരോപണം. എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥർ ദില്ലി ജനക്പുരി സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയിച്ചതായും പഞ്ചാബ് പൊലീസ് പറഞ്ഞു. ഇതിനിടെ ബഗ്ഗയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തടഞ്ഞില്ല.