മികച്ച താരത്തിനുള്ള ഡിസംബറിലെ ഐ.സി.സി പുരസ്‌കാരം സ്വന്തമാക്കി അജാസ് പട്ടേല്‍

മികച്ച താരത്തിനുള്ള ഡിസംബറിലെ ഐ.സി.സി പുരസ്‌കാരം സ്വന്തമാക്കി അജാസ് പട്ടേല്‍

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ഡിസംബർ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ന്യൂസീലൻഡിന്റെ അജാസ് പട്ടേൽ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരിന്നിങ്സിൽ പത്തുവിക്കറ്റ് വീഴ്ത്തിയതിന്റെ ബലത്തിലാണ് അജാസ് പുരസ്കാരം സ്വന്തമാക്കിയത്.

ഇതാദ്യമായാണ് അജാസ് മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. വാംഖഡെയിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അജാസ് അത്ഭുത പ്രകടനം പുറത്തെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരിന്നിങ്സിൽ പത്തുവിക്കറ്റെടുത്ത മൂന്നാമത്തെ മാത്രം താരമാണ് അജാസ്.

ഇന്ത്യയുടെ അനിൽ കുംബ്ലെയും ഇംഗ്ലണ്ടിന്റെ ജിം ലേക്കറുമാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയവർ. ഇടംകൈയ്യർ സ്പിന്നറായ അജാസ് ഡിസംബറിൽ 16.07 ബൗളിങ് ശരാശരിയിൽ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ഇന്ത്യയുടെ മായങ്ക് അഗർവാൾ എന്നിവരെ മറികടന്നാണ് അജാസ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ന്യൂസീലൻഡ് താരം കൂടിയാണ് അജാസ്. 2021 ജനുവരി തൊട്ടാണ് പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്.