മറ്റുള്ളവർക്കു ശല്യമില്ലാത്ത ‍സ്വകാര്യ മദ്യപാനം കുറ്റകരമല്ല: ഹൈക്കോടതി

മറ്റുള്ളവർക്കു ശല്യമില്ലാത്ത ‍സ്വകാര്യ മദ്യപാനം കുറ്റകരമല്ല: ഹൈക്കോടതി

കൊച്ചി ∙ മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും മദ്യത്തിന്റെ മണം ഉണ്ടെന്ന പേരിൽ ഒരു വ്യക്തി മദ്യലഹരിയിൽ ആണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയിൽ ആയിരുന്നു എന്നാരോപിച്ചു കേസ് എടുത്തതു റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. 

പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യാനം നൽകിക്കൊണ്ടാണു കോടതി നടപടി. ലഹരിയുടെ സ്വാധീനത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പൊതുസ്ഥലത്തു ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്നു കോടതി വ്യക്തമാക്കി. 

വില്ലേജ് അസിസ്റ്റന്റ് ആയ കൊല്ലം സ്വദേശി സലിംകുമാർ ആണു കേസ് റദ്ദാക്കാൻ കോടതിയിലെത്തിയത്. ബദിയടുക്ക പൊലീസ് മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി 2013 ഫെബ്രുവരി 26നു വൈകിട്ട് 7നു സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. അപരിചിതനായ പ്രതിയെ തിരിച്ചറിയാൻ ഹർജിക്കാരനു കഴിഞ്ഞില്ല. തുടർന്നു പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണു പരാതി. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ല. 

ഹർജിക്കാരൻ മദ്യം കഴിച്ചിരുന്നെങ്കിൽപോലും നിയന്ത്രണം വിട്ട് സ്റ്റേഷനിൽ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാൻ വസ്തുതകളില്ലെന്നു കോടതി പറഞ്ഞു. കോടതി സലിംകുമാറിനെ കുറ്റവിമുക്തനാക്കി.