ഹിജാബ് ധരിക്കാതെ പോകാനാകില്ലെന്ന് വിദ്യാർത്ഥിനി, ഇനി പോരാട്ടം സുപ്രീംകോടതിയിൽ

ഹിജാബ് ധരിക്കാതെ പോകാനാകില്ലെന്ന് വിദ്യാർത്ഥിനി, ഇനി പോരാട്ടം സുപ്രീംകോടതിയിൽ

ദില്ലി: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ (Hijab Ban Verdict) പോരാട്ടം ഇനി സുപ്രീം കോടതയിൽ നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള കർണാടക സ‍ർക്കാരിന്‍റെ തീരുമാനം കർണാടക ഹൈക്കോടതി (Karnataka High Court) ശരിവച്ചതോടെയാണ് പോരാട്ടം രാജ്യത്തെ പരമോന്നത കോടതിയിലെക്കെത്തുന്നത്. ഹൈക്കോടതി ഉത്തരവ് നീതി നിഷേധമെന്നും ഹിജാബ് ധരിക്കാതെ പോകാനാകില്ലെന്നാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികളുടെ നിലപാട്. കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥിനികളിൽ ചിലർ ഇതിനകം സുപ്രീം കോടതിയെ സമീപിച്ച് കഴിഞ്ഞു.

നിബാ നാസ് എന്ന വിദ്യാർത്ഥിനിയാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടന അനുഛേദം 21 ന്‍റെ ഭാഗമായി സ്വകാര്യതക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹർജിക്കാരി കോടതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മറ്റ് കുട്ടികളും വരും ദിവസങ്ങളിൽ ഹർജിയുമായി സുപ്രീം കോടതിയിലെത്തിയേക്കാം. ഹിജാബ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വവും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ല എന്ന് പറയാൻ കോടതിക്ക് അധികാരമില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ദേശിയ ജനറൽ സെക്രട്ടറി
വി കെ ഫൈസൽ ബാബു അഭിപ്രായപ്പെട്ടു.

അതേസമയം ഹിജാബ് ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കർണാകയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് തീരമേഖലകളിൽ പൊലീസ് പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ഉഡുപ്പിയിലും ദക്ഷിണകന്നഡയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബെംഗ്ലൂരുവിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് എർപ്പെടുത്തിയിട്ടുണ്ട്.നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചത്. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നടക്കം സര്‍ക്കാര്‍ വാദിച്ചിരുന്ുു. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടി ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ  അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു.ഹിജാബ്  നിർബന്ധിത മതാചാരമല്ല
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം  
യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല 
യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല 
വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട് 
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി 
കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല 
കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല