ആശങ്കയറിയിച്ച് രാഷ്ട്രപതി, നേരിട്ട് വിശദീകരിക്കാന്‍ മോദി, രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു

ദില്ലി: പഞ്ചാബില്‍ (Punjab) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി (Ram Nath Kovind). സംഭവിച്ചതെന്താണെന്ന് നേരിട്ട് വിശദമാക്കാന്‍ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്‍കി. എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടയുകയായിരുന്നു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ളൈഓവറിൽ കിടന്നു.
അതേസമയം പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രിയെ റോഡിൽ തടയാൻ പഞ്ചാബ് സര്‍ക്കാര്‍ അവസരമൊരുക്കിയെന്ന് ചില പൊലീസ് രേഖകൾ പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. കര്‍ഷകരുടെ പ്രതിഷേധം മുന്നിൽ കണ്ട് പഞ്ചാബ് എഡിജിപി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്തുവിട്ടാണ് ഇന്ന് കോണ്‍ഗ്രസിനെതിരെ ബിജെപി ആക്രമണം നടത്തിയത്. കര്‍ഷകര്‍ റോഡ് ഉപരോധിച്ചാൽ പ്രധാനമന്ത്രിക്ക് പോകാൻ ബദൽ റൂട്ട് ഒരുക്കണമെന്ന നിര്‍ദ്ദേശം കത്തിലുണ്ട്. റോഡ് ഉപരോധം ഉണ്ടാകുമെന്ന് പഞ്ചാബ് സര്‍ക്കാരിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നതിന്‍റെ തെളിവാണിതെന്ന് ഈ കത്ത് പുറത്തുവിട്ടുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വിവരങ്ങൾ എസ്പിജിയിൽ നിന്ന് മറച്ചുവെച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമുണ്ടായി എന്ന ആരോപണം കടുപ്പിക്കുകയാണ് ബിജെപി. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയെയും ഡിജിപിയെയും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പഞ്ചാബ് ഗവര്‍ണറെ കണ്ടു. പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിന് വേണ്ടി ബിജെപി നേതാക്കൾ ദില്ലിയിലെ വിവിധ ക്ഷേത്രങ്ങളിൽ മൃത്യുഞ്ജയ പൂജയും നടത്തി. ബിജെപി ജന. സെക്രട്ടറിമാരായ അരുണ്‍ സിംഗ്, ബൈജയന്ത് പാണ്ഡ, ദുഷ്യന്ത് ഗൗതം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിക്ക് വേണ്ടി പൂജ. പ്രധാനമന്ത്രി റോഡിൽ കുടുങ്ങിയ സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നി ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. ആളില്ലാത്തതുകൊണ്ടാണ് മോദി പഞ്ചാബിലെ റാലി റദ്ദാക്കിയതെന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്നലെ കോണ്‍ഗ്രസ് പ്രതിരോധിച്ചെങ്കിലും ഇന്ന് പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് കോണ്‍ഗ്രസ് നേതാക്കൾ. സംഭവത്തിൽ പ്രതികരിക്കാതെ മാറിനിൽക്കുകയാണ് സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും.