സർക്കാരിനെതിരെ വീണ്ടും ഗവർണർ; ആരോപണങ്ങളോട് പ്രതികരിച്ചില്ല; കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല

സർക്കാരിനെതിരെ വീണ്ടും ഗവർണർ; ആരോപണങ്ങളോട് പ്രതികരിച്ചില്ല; കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല

ദില്ലി: തന്റെ ആരോപണങ്ങളോട് സർക്കാർ (kerala government)ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗവർണർ (governor)ആരിഫ് മുഹമ്മദ് ഖാൻ(arif muhammad khan). കണ്ണൂർ സർവകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയമല്ല ഇപ്പോൾ പ്രധാനം. ദേശീയ പ്രാധാന്യം ഉള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആണ് പരസ്യമായി പറയാത്തത്. 

പ്രതിപക്ഷത്തിന് വിഷയത്തിനെ കുറിച്ചു ഒന്നും അറിയില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നത്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ഗവർണർ പറഞ്ഞു. 

രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞത് വൻ വിവാദമായിരുന്നു. ഇതിനിടയിലാണ് കണ്ണൂർ സർവകലാശാല വിസി നിയമനത്തിനെതിരേയും ഗവർണർ രംഗത്തെത്തിയത്. 

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ പരസ്യമായി പറഞ്ഞു. രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്‍റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷേ മര്യാദ കാരണം താനൊന്നും പറയുന്നില്ല. മര്യാദയുടെ സീമ എല്ലാവരും പാലിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.