മഴവില്ലഴകാകാന്‍ കേരളം; സന്തോഷ് ട്രോഫിയില്‍ ഊഴം ഏഴാം കിരീടം

മഴവില്ലഴകാകാന്‍ കേരളം; സന്തോഷ് ട്രോഫിയില്‍ ഊഴം ഏഴാം കിരീടം

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) ആറ് തവണയാണ് കേരളം (Kerala Football Team) കിരീടം നേടിയിട്ടുള്ളത്. നാല് പരിശീലകർക്ക് കീഴിലായിരുന്നു കേരളത്തിന്‍റെ കിരീട നേട്ടങ്ങൾ. മലപ്പുറത്ത് ഇക്കുറി കിരീടമുയര്‍ത്താനായാല്‍ അത് കേരളത്തിന് സന്തോഷ് ട്രോഫി ചരിത്രത്തിലെ മഴവില്ലഴകാകും. 

എൺപത്തിയൊന്ന് വർഷം മുൻപ് കൊൽക്കത്തയിൽ തുടക്കമായ സന്തോഷ് ട്രോഫിയിൽ കേരളം ആദ്യമായി തൊട്ടത് 1973ലാണ്. ഒളിംപ്യൻ സൈമൺ സുന്ദർരാജിന്‍റെ ശിക്ഷണത്തിൽ ഇറങ്ങിയ കേരളം ഫൈനലിൽ റെയിൽവേയെ തോൽപിക്കുകയായിരുന്നു. ക്യാപ്റ്റൻ മണിയുടെ ഹാട്രിക് കരുത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊച്ചിയിൽ കേരളത്തിന്‍റെ കന്നിക്കിരീടം. രണ്ടാം കിരീടത്തിനായി കേരളത്തിന് 1992 വരെ കാത്തിരിക്കേണ്ടിവന്നു. വി പി സത്യൻ നയിച്ച കേരളം ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ തോൽപിച്ചു. 73ലെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫറായിരുന്നു കോച്ച്. 

93ൽ കൊച്ചിയിൽ ജാഫറും കേരളവും കിരീടം നിലനിർത്തി. കുരികേശ് മാത്യു നയിച്ച ടീം ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് മഹാരാഷ്ട്രയെ വീഴ്ത്തി. നാലാം കിരീടം 2001ലെ മുംബൈ സന്തോഷ് ട്രോഫിയിലായിരുന്നു. വി ശിവകുമാർ നയിച്ച കേരളം ഫൈനലിൽ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. എം പീതാംബരനായിരുന്നു കോച്ച്. 2004ൽ എം പീതാംബരന്‍റെ ശിക്ഷണത്തിൽ ഡൽഹിയിൽ കേരളം കിരീട നേട്ടം ആവർത്തിച്ചു. നായകൻ ഇഗ്നേഷ്യസ് സിൽവസ്റ്ററിന്‍റെ ഗോൾഡൺ ഗോളിൽ കേരളം കിരീടപ്പോരാട്ടത്തിൽ മറികടന്നത് പഞ്ചാബിനെ. 

ഒരിക്കൽക്കൂടി സന്തോഷ് ട്രോഫി നാട്ടിലേക്ക് എത്തിക്കാൻ പതിനാല് കേരളത്തിന് കൊല്ലം കാത്തിരിക്കേണ്ടിവന്നു. 2018ൽ കൊൽക്കത്തയിൽ കാത്തിരിപ്പിന് രാഹുൽ വി രാജും സംഘവും അന്ത്യം കുറിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപിക്കുമ്പോൾ സതീവൻ ബാലനായിരുന്നു പരിശീലകൻ. 1988ൽ കൊല്ലത്തും 89ൽ ഗുവാഹത്തിയിലും 90ൽ ഗോവയിലും 91ൽ പാലക്കാടും 94ൽ കട്ടക്കിലും രണ്ടായിരത്തിൽ തൃശൂരിലും 2003ൽ മണിപ്പൂരിലും 2013ൽ കൊച്ചിയിലും കേരളം ഫൈനലിൽ തോറ്റു. നാല് തവണ ഫൈനലിൽ വീണത് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു.