ഒരു മാസം പ്രായമുള്ള പട്ടി കുഞ്ഞുങ്ങളെ ചുട്ടുകൊന്നു: കൊടും ക്രൂരത നടന്നത് പറവൂരില്‍

ഒരു മാസം പ്രായമുള്ള പട്ടി കുഞ്ഞുങ്ങളെ ചുട്ടുകൊന്നു: കൊടും ക്രൂരത നടന്നത് പറവൂരില്‍

കൊച്ചി: അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ബ്രൂണോയെ ഓര്‍മ്മയുണ്ടോ. കടപ്പുറത്ത് പതിവു പോലെ കളിക്കാന്‍ പോയ ബ്രൂണോ പിന്നെ മടങ്ങി വന്നിട്ടേയില്ല. കാരണം ആ മിണ്ടാപ്രാണിയെ ചൂണ്ടയില്‍ കോര്‍ത്തിട്ട് നാട്ടുകാരായ മൂന്നു പേര്‍ ചേര്‍ന്ന് അതിനെ അടിച്ചു കൊന്നു. ആ ദൃശ്യങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ആ വാര്‍ത്തയുടെ മുറിവ് ഉണങ്ങും മുമ്ബ് ഇതാ വീണ്ടും മനുഷ്യന്റെ കണ്ണില്ലാ ക്രൂരതയുടെ ഉദാഹരണമാകുകയാണ് എറണാകുളം പറവൂരിലെ സംഭവം.

പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ് കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ് കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. ഒരു വീടിന് സമീപം പ്രസവിച്ച്‌ കിടക്കുകയായിരുന്നു തള്ളപ്പട്ടി. രണ്ട് സ്ത്രീകള്‍ തീകത്തിച്ച്‌ പ്രസവിച്ച്‌ കിടന്ന തള്ളപ്പട്ടിയുടെയും കുഞ്ഞുങ്ങളുടെയും ദേഹത്തേക്ക് ഇടുകയായിരുന്നു. കുഞ്ഞുങ്ങള്‍ വെന്തു ചത്തെങ്കിലും തള്ളപ്പട്ടിയെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി.

ദയ എന്ന സംഘടനയാണ് തള്ളപ്പട്ടിയെ രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളിപ്പട്ടിയുടെ നില ഗുരുതരമാണ്. ചികിത്സ നല്‍കിയ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ദയ സംഘടനയുടെ പ്രവര്‍ത്തകന്‍ കൃഷ്ണന്‍ പി.ജെ അറിയിച്ചു.