ഈ സംസ്ഥാനത്ത് ഇനി മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങിയാൽ മതി, ഭക്ഷണശാലകളിലും മദ്യം കുപ്പിയിൽ വിളമ്പും

ഈ സംസ്ഥാനത്ത് ഇനി മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങിയാൽ മതി, ഭക്ഷണശാലകളിലും മദ്യം കുപ്പിയിൽ വിളമ്പും

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതൽ മദ്യവിൽപന പൂർണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തിൽ മുക്കിലും മൂലയിലും പ്രവർത്തിച്ചിരുന്ന മദ്യഷോപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വിൽപന കേന്ദ്രങ്ങൾ. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പുകൾ പൂർണമായും എയർ കണ്ടിഷൻ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകൾ അടക്കം 850 എണ്ണം ഓപ്പൺ ടെണ്ടർ വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. ഇതിനായി സർക്കാരിന്റെ അധീനതയിലുണ്ടായിരുന്ന 600 ചില്ലറ മദ്യവില്പനശാലകൾക്ക് ഇന്നലെ രാത്രിയോടെ അടച്ച് പൂട്ടുകയായിരുന്നു. നഗരത്തിലുടനീളമുള്ള 32 സോണുകളിൽ ഇത്തരത്തിൽ പുതിയ മദ്യശാലകൾ ആരംഭിച്ചു. ഒരു റീട്ടെയിൽ ലൈസൻസിക്ക് ഓരോ സോണിലും 27 മദ്യശാലകൾ ഉണ്ടായിരിക്കും.

350 ഓളം കടകൾക്കാണ് നിലവിൽ പ്രൊവിഷണൽ ലൈസൻസ് ലഭിച്ചിട്ടുള്ളത്, വ്യാപാര ലൈസൻസികൾക്കൊപ്പം 200ലധികം ബ്രാൻഡുകളുടെ രജിസ്‌ട്രേഷനും നടത്തി. റസ്റ്റോറന്റുകളിൽ മദ്യം കുപ്പികളിൽ നിറച്ച് വിൽപന നടത്താനും പുതിയ എക്‌സൈസ് നയത്തിൽ അനുമതിയുണ്ട്. ഇവിടെ മദ്യം ഗ്ലാസുകളിലോ ഫുൾ ബോട്ടിലുകളിലോ നൽകുമെന്നും ഒരു കുപ്പിയും പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നത് ലൈസൻസിയുടെ പൂർണ്ണ ഉത്തരവാദിത്തമാണെന്നും നയത്തിൽ പറയുന്നു.

പുതിയ രീതി നിലവിൽ വന്ന ഇന്നു തന്നെ മദ്യത്തിന്റെ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ ബ്രാൻഡുകളിലായി ഒമ്പത് ലക്ഷം ലിറ്റർ മദ്യം സംഭരിച്ചിട്ടുണ്ട്.