സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ടും ഭര്‍തൃപിതാവിന്റെ കാല് തല്ലിയൊടിച്ചും ക്രൂരത: ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജിപ്‌സണും പിതാവും പിടിയില്‍; അകത്തായത് പള്ളിക്കരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുമ്ബോള്‍

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ടും ഭര്‍തൃപിതാവിന്റെ കാല് തല്ലിയൊടിച്ചും ക്രൂരത: ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജിപ്‌സണും പിതാവും പിടിയില്‍; അകത്തായത് പള്ളിക്കരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുമ്ബോള്‍

കൊച്ചി: പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെയും ഭാര്യയുടെ അച്ഛനെയും ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും പിടിയിലായി. ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ജിപസണും പിതാവുമാണ് പിടിയിലായത്. ജിപ്‌സണ്‍ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട് പീഡിപ്പിച്ചെന്നും പരാതിയുണ്ട്. പള്ളിക്കരയിലെ ഒരു ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുമ്ബോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച ജിപ്‌സനും പിതാവും, പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു. യുവതി നല്‍കിയ പരാതിയില്‍ പൊലീസ് ആദ്യഘട്ടത്തില്‍ കേസെടുത്തിരുന്നില്ല. പിതാവിനു മര്‍ദനമേറ്റ കേസില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി പ്രതികളെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനത്താലാണ് പൊലീസ് കേസെടുക്കാതിരുന്നത് എന്നായിരുന്നു ആക്ഷേപം.

ഇതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ ഇവര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു പോയി കണ്ട് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. വിവാഹം കഴിച്ചു മൂന്നാം ദിവസം മുതല്‍ സ്വര്‍ണം വേണമെന്നും വീടിന്റെ വീതം വേണമെന്നും ആവശ്യപ്പെട്ടു യുവതിയെ പട്ടിണിക്കിട്ടു വരികയായിരുന്നു. ഇതിനിടെ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവവുമുണ്ടായി. ഇതു ചോദിക്കാന്‍ ചെന്നതിനാണ് പിതാവിനെ ക്രൂരമായി മര്‍ദിച്ചത്. മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

കല്യാണത്തിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജിപ്സണ്‍ തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. രാത്രിയില്‍ മുഖം പൊത്തിപ്പിടിച്ച്‌ പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കും. രണ്ടാമത്തെ വിവാഹമായതുകൊണ്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും ഭര്‍ത്താവും ഭര്‍്ത്താവിന്റെ കുടുംബക്കാരും തരാറില്ലെന്നും യുവതി ആരോപിക്കുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ജിപ്‌സണും അയാളുടെ അച്ഛനും ചേര്‍ന്നാണ് പിതാവിനെ മര്‍ദ്ദിച്ച്‌ കാല്‍ തല്ലിയൊടിച്ചത്. ഇരുവരും ചേര്‍ന്ന് തള്ളിയിട്ട ശേഷം കാലില്‍ കയറി നിന്നതായി യുവതിയുടെ അച്ഛന്‍ പറയുന്നു. അച്ഛന് എഴുന്നേറ്റ് നടക്കാന്‍ കഴിയുമോ എന്ന് പോലും ആശങ്കപ്പെടുന്നതായി യുവതി ആരോപിക്കുന്നു.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അച്ഛനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും യുവതി പറയുന്നു.

ജിപ്‌സന്റെ ആദ്യ ഭാര്യയെയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും ബ്ലേഡ് വച്ചു മുറിവേല്‍പിച്ചിരുന്നതായും നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ ആരോപണവുമായി യുവതിയുടെ സഹോദരിയും രംഗത്തെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹാലോചന പുരോഗമിക്കുന്നതിനാല്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.