ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ഹർജി; പരിഗണിക്കാൻ ലോകായുക്ത, എല്ലാ രേഖകളും നൽകി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF Fund) വകമാറ്റി ചെലവാക്കിയെന്ന ഹർജി ഇന്ന് ലോകായുക്ത (Lokayukta) പരിഗണിക്കും. ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീർക്കാൻ നൽകിയെന്ന ഹർജിയാണ് പരിഗണിക്കുന്നത്. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പണം നൽകിയതിന്റെ എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ നൽകിയിട്ടുണ്ട്.
മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന് സത്യവാങ്മൂലവും നൽകി. സർക്കാർ സമർപ്പിച്ച രേഖകളിൽ മേലാകും ഇന്ന് വാദം നടക്കുക. ഉച്ചയ്ക്കാണ് ലോകായുക്ത ഡിവിഷൻ ബച്ച് കേസ് പരിഗണിക്കുന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പിട്ട ശേഷമാണ് മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നത്. അതേസമയം, ഇന്നലെ ലോകായുക്ത ഭേദഗതി ഓർഡിനൻസിന് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായില്ല. ഓർഡിനൻസ് സ്റ്റേ ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും. പൊതു പ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഓർഡിനൻസിനെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകിയത്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ. നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം.