പി ടി തോമസ് മരിച്ചിട്ടും അദ്ദേഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി; മാപ്പ് പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പി ടി തോമസിനെക്കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിടി തോമസിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞടുപ്പിനെ സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പി ടി തോമസ് മരിച്ചിട്ടും അദ്ദേഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി. കെ വി തോമസുമായി മുഖ്യമന്ത്രി കരാർ ഉണ്ടാക്കി. ആ കരാർ പാലിക്കുക മാത്രമാണ് കെ വി തോമസ് ചെയ്തിരിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തകരോട് കെ വി തോമസ് കാണിച്ചത് നന്ദികേടാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ് രംഗത്തെത്തിയിരുന്നു. പി ടി തോമസ് തൃക്കാക്കരയ്ക്ക് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. പി ടി തോമസിനെ ജയിപ്പിച്ചതിലൂടെ തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. .പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി ടി യു ടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. കേവലം ഉപ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു.