എട്ടാംദിനവും കടുത്ത ആക്രമണം തുടർന്ന് റഷ്യ;ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് മന്ത്രി അജയ്ഭട്ട്

എട്ടാംദിനവും കടുത്ത ആക്രമണം തുടർന്ന് റഷ്യ;ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് മന്ത്രി അജയ്ഭട്ട്

യുക്രൈൻ: യുദ്ധം (war)തുടങ്ങി എട്ടാം ​ദിവസവും റഷ്യ (russia)പിന്നോട്ടില്ല. സകലതും തകർത്തെറിഞ്ഞ് റഷ്യയുടെ യുക്രൈൻ(ukraine) ന​ഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാർക്കിവിൽ കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്ഫോടനവും തുടർന്നു. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങൾ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. യുക്രെയ്ൻ പട്ടാളത്തെ കൊന്നൊടുക്കാൻ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു.ഒരാഴ്ചയ്ക്കിടെ 9000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്കി വ്യക്തമാക്കി. 

ഇതിനിടെ റഷ്യ യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിർത്തിയിലാണ് ചർച്ച. ചർച്ചയ്ക്കായി ഇന്നലെ തന്നെ റഷ്യൻ സംഘം എത്തിയിരുന്നു. വെടി നിർത്തലും ചർച്ചയാകുമെന്നാണ് പുടിൻ പറയുന്നത്. 

യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ ഇന്നലെ പാസാക്കി. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു. ചൈനയും പാക്കിസ്ഥാനും വിട്ടു നിന്ന് രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്.

റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി രാജ്യങ്ങളും വ്യവസായ സ്ഥാപനങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. റഷ്യ, ബെലാറൂസ് രാജ്യങ്ങളിലെ പദ്ധതികൾ ലോകബാങ്ക് നിർത്തി . അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് റഷ്യയുടെ റേറ്റിങ് താഴ്ത്തി. ഓറക്കിളും കാനനും റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഇന്ലെ നടത്തിയ ചർച്ചയിൽ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റഷ്യൻ അതിർത്തി വഴി ഇവരെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഖാര്‍ക്കീവ് വിടാനാകാതെ റെയിൽവേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.ട്രെയിനുകളില്‍ ഇന്ത്യക്കാരെ കയറ്റാന്‍ തയാറാകുന്നില്ലെന്ന് പല വിദ്യാര്‍ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണെങ്കിലും ,ട്രെയിനിൽ കയറാനാകുന്നില്ല. കൊടുംതണുപ്പും നഗരത്തിലെ സ്ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഇതിനിടെ ഓപറേഷൻ ഗംഗയുടെ ഭാഗമായുള്ള വ്യോമസേനയുടെ രക്ഷാദൗത്യം തുടങ്ങി. ഇതുവരെ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരുമായി തിരിച്ചെത്തി. ഇവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കമുളള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. സ്വകാര്യ വിമാനങ്ങളും വ്യോമസേനാവിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്യ ഓരോ വ്യക്തിയെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അജയ് ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു 

ഇതിനിടെ യുക്രൈയിനിലെ ഖാർകീവിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാ‍ർഥിനിയായ മകളെ രാജ്യത്തെത്തിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ദന്പതികളായ മാതാപിതാക്കൾ സമർപ്പിച്ച ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം ചിറ്റൂർ സ്വദേശിനിയായ ആതിര ഷാജിയുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. പെൺകുട്ടിയും ഒപ്പമുളളവരും യുക്രെയിൻ അതിർത്തി കടന്നെന്നും സുരക്ഷിതരായി ഉടൻ രാജ്യത്തെത്തുമെന്നും കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾ കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും കോടതിയെ ധരിപ്പിക്കും