'റവന്യൂവകുപ്പില്‍ പണപ്പിരിവ്'; സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമര്‍ശനം

'റവന്യൂവകുപ്പില്‍ പണപ്പിരിവ്'; സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമര്‍ശനം

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ (CPIM State Conference 2022)  റവന്യൂ വകുപ്പിനെതിരെ വിമര്‍ശനം. റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമര്‍ശനം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സര്‍ക്കാരിന്‍റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

  • നവകേരള നയരേഖയ്ക്ക് എതിരെ ദുഷ്പ്രചാരണം, വേണമെങ്കിൽ നിയമഭേദഗതിയുമാവാം; കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ (Modern Kerala Development Vision Document) പാർട്ടി നയത്തിന് അനുസരിച്ചുള്ളത് തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല. 

''ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‍റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും'', എന്ന് കോടിയേരി. 

ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി ചർച്ച ചെയ്യാനിരിക്കവേയാണ് പാർട്ടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്ന് കോടിയേരി വ്യക്തമാക്കുന്നത്. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം - കോടിയേരി പറയുന്നു. 

വർഷങ്ങൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട്  ഒരു രേഖയായി അവതരിപ്പിക്കപ്പെട്ടത്. 37 വർഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിൽ എം വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പാര്‍ട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയം മാറ്റത്തിനുളള തുടക്കമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന നയരേഖയില്‍ കേരളത്തിന്‍റെ വികസനത്തിനാണ് മുഖ്യ പരിഗണന. 

പാർട്ടി സമ്മേളനത്തിന്‍റെയും അടുത്ത മാസം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്‍റെയും അംഗീകാരത്തോടെ മാത്രമേ ഇത് പാർട്ടിയുടെ ഔദ്യോഗിക നയമാകു എങ്കിലും സിപിഎം ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപരമായ നയംമാറ്റമുൾപ്പടെ എല്ലാ രംഗത്തും തുറന്ന സമീപനത്തിന് തയ്യാറായിക്കഴിഞ്ഞതായാണ് കോടിയേരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.