എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ (Gold Smuggling Case) സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ (M Sivasankar) സർവ്വീസിലേക്ക്  തിരിച്ചെത്തുന്നു. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ അന്തിമ തീരുമാനമെടുക്കും.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കർ സർവ്വീസിന് പുറത്തായി ഒന്നരവർഷം പിന്നിടുമ്പോഴും തിരിച്ച് വരവിന് കളമൊരുങ്ങുന്നത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു  സസ്പെൻഷൻ. പിന്നീട് കസ്റ്റംസും, എൻഫോഴ്സമെൻറും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽ വാസം അനുഭവിച്ചു.

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അരിയിക്കാൻ ചീഫ് സെകരട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചു. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും  ഒന്നര വർ‍ഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസ്സമാവില്ലെന്നുമാണ് സമിതിയുടെ ശുപാർശ.

ശിവശങ്കറിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് വൻകിട പദ്ധതികളുടെയും സ്വപ്ന പദ്ധികളുടെയും മുഖ്യആസൂത്രണകനായ ഉദ്യോഗസ്ഥൻ വീണ്ടും  നിർണ്ണായക പദവിയിലേക്ക്  തിരിച്ചെടുത്തും.  2023 ജനുവരിവരെയാണ് ശിവശങ്കറിന് സർവ്വീസ് കാലാവധി.