കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ട്രങ്കില്‍ കണ്ടെത്തി

കാണാതായ   പെൺകുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ട്രങ്കില്‍ കണ്ടെത്തി

ലഖ്നൗ: വീട്ടിൽനിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ട്രങ്കിൽ കണ്ടെത്തി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഹാപുർ നഗരത്തിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് അയൽവാസിയുടെ കെട്ടിടത്തിലെ ലോഹ ട്രങ്കിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ അക്രമാസക്തരായ നാട്ടുകാർ ഇയാളെ മർദ്ദിച്ചു

വ്യാഴാഴ്ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൾ തന്നോട് അഞ്ച് രൂപ ചോദിച്ചു. പണം നൽകിയപ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി. വൈകുന്നേരം 5.30 ഓടെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്താതതിനാൽ രാത്രി മുഴുവൻ കുട്ടിയെ തിരഞ്ഞു. വെള്ളിയാഴ്ച പോലീസിൽ പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണം നൽകി അയൽവാസി തന്റെ മകളെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പിതാവ് പറഞ്ഞു. അയൽവാസി ആദ്യം തന്റെ മകളെ മോട്ടോർബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതായും പീന്നീട് വീട്ടിലേക്ക് കൊണ്ടുപോകുന്നതും പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടെതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഹാപുർ എസ്പി സർവേഷ് കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെ അയൽക്കാരന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വാതിൽ അടച്ചിട്ടനിലയിലായിരുന്നു. തുർന്ന് പൂട്ട് തകർത്താണ് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത്. കെട്ടിടത്തിനുള്ളിൽ നടത്തിയ തിരിച്ചിലിൽ ട്രങ്കിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.