പങ്കാളികളെ പങ്കുവെക്കല്‍: പണം, പ്രകൃതിവിരുദ്ധ ലൈംഗികത; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം

കോട്ടയം:കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം (Pratners swapping racket) പുറത്തുകൊണ്ടുവന്നത് യുവതിയുടെ ഇടപെടല്‍. സംഭവത്തില്‍ ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെയാണ് 26കാരി പൊലീസിനെ (Police) സമീപിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഈ ഗ്രൂപ്പില്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവായ 32കാരന്‍ പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് സമൂഹമാധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്. ഇതിനായി ഭാര്യയെയും ഇയാള്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെ സഹിക്ക വയ്യാതെയാണ് യുവതി ഒടുവില്‍ പൊലീസിനെ സമീപിച്ചത്. 

വളരെ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍മീഡിയ ഗ്രൂപ്പ് വഴി പരിചയം സ്ഥാപിച്ചുകഴിഞ്ഞാല്‍ നേരിട്ട് കാണും. ഒന്നിലേറെ തവണ നേരില്‍ക്കണ്ട് എല്ലാം സംസാരിച്ചുറപ്പിച്ചതിന് ശേഷമാണ് ഒത്തുചേരല്‍. കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇവരുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ആര്‍ക്കും ഇവരില്‍ സംശയം തോന്നിയിരുന്നില്ല. നന്നായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചതിന് ശേഷം കൂടിച്ചേരലുകള്‍ക്കായി ഏതെങ്കിലും ഒരാളുടെ വീട് തെരഞ്ഞെടുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വീടുതന്നെ തെരഞ്ഞെടുക്കുന്നത്. പലരും വ്യാജ പേരുകളിലാണ് ഗ്രൂപ്പില്‍ അംഗമായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇതിനിടെ ഒരാള്‍ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ  തിരികെ എത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി.