'പരാതിക്കാരെ പരിചയമില്ല'; പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി NO. 18 ഹോട്ടല്‍ ഉടമ

കൊച്ചി: പോക്സോ കേസില്‍ (Pocso Case) No. 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് (Roy Vayalat) മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ (Highcourt). പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്നും പരാതിക്കാരെ മുന്‍പരിചയം ഇല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. റോയ് വയലാട്ട്, സൈജു തങ്കച്ചൻ അടക്കമുള്ള പ്രതികളാണ് ഹർജി സമര്‍പ്പിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പ്രതികളിലൊരാളായ അഞ്ജലിയാണ് തങ്ങളെ കൊച്ചിയിൽ കൊണ്ട് വന്നതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നല്‍കി. നമ്പർ 18 ഹോട്ടലിൽ ബിസിനസ് മീറ്റ് എന്ന് പറഞ്ഞു കൊണ്ടുപോയി. അഞ്ജലി വഞ്ചിച്ചെന്ന് മനസിലായതോടെ രക്ഷപ്പെടുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് റോയ് വയലാട്ടിനും സുഹൃത്തുക്കള്‍ക്കും എതിരെ പീഡന പരാതിയുമായി അമ്മയും 17 കാരിയായ മകളും പൊലീസിനെ സമീപിച്ചത്. 2021 ഒക്ടോബർ 20 ന് NO. 18 ഹോട്ടലിലെ പാർട്ടി ഹാളിൽ വച്ച് റോയിയും സുഹൃത്തുക്കളും അമ്മയേയും മകളേയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. റോയ് വയലാട്ട് സഹായി ഷൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് അസി. കമ്മീഷണറുടെ മേൽനോട്ടത്തിലാവും അന്വേഷണം. പുതിയ കേസ് വന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.