'ശ്രീനാരായണ ഗുരുവിന്‍റെ ദർശനം വഴികാട്ടി'; ശിവഗിരി നവതി ആഘോഷത്തിൽ നരേന്ദ്ര മോദി

'ശ്രീനാരായണ ഗുരുവിന്‍റെ ദർശനം വഴികാട്ടി'; ശിവഗിരി നവതി ആഘോഷത്തിൽ നരേന്ദ്ര മോദി

ദില്ലി: ശ്രീനാരായണ ഗുരു (Sree narayana guru) ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി. തർക്കത്തിലൂടെയും വിവാദത്തിലൂടെയും സമൂഹത്തിൽ ഒരു മാറ്റവും വരുത്താനാകില്ലെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ദില്ലിയിലെ വസതിയിൽ ശിവഗിരി തീർത്ഥാടനത്തിൻറെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.

മലയാളത്തിൽ സംസാരിച്ച് തുടങ്ങിയാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ശിവഗിരിയിലെ സന്ന്യാസിമാർ കുടുങ്ങിയപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്നോട് സഹായം തേടിയത് നരേന്ദ്ര മോദി ഓർത്തു. ഏറെക്കാലമായി മഠവുമായി അടുത്ത ബന്ധമുണ്ട്. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ജാതിവ്യവസ്ഥയിലെ തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടാൻ സഹായിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആധുനികതയ്ക്കായി ഗുരു വാദിച്ചപ്പോഴും ഭാരതീയ സംസ്ക്കാരത്തെയും ആദ്ധ്യാത്മിക മൂല്യങ്ങളെയും ശക്തിപ്പെടുത്തി. ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്‍റെ പ്രതിഷ്ഠാ സ്ഥാനമാണ്. ഗുരുവിന്‍റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ ദക്ഷിണകാശിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നവതി ആഘോഷങ്ങളുടെ ലോഗോ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ സെക്രട്ടറി ഋതംഭരാനന്ദ തുടങ്ങിയവരും പങ്കെടുത്തു.