പഞ്ചാബിനെ വീഴ്ത്തി കേരളം സെമിയില്‍

പഞ്ചാബിനെ വീഴ്ത്തി കേരളം സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫി(Santosh Trophy) ഫുട്ബോളില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17, 86 മിനുട്ടിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഗോളുകള്‍. തോല്‍വിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ അറ്റാക്കിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്ടില്‍ പഞ്ചാബിന് ആദ്യ അവസരം. പ്രതിരോധനിര വരുത്തിയ പിഴവില്‍ പഞ്ചാബിന്റെ സ്‌ട്രൈക്കര്‍ ഇന്ദ്രവീര്‍ സിങ്ങിന് ലഭിച്ച പന്ത് ഗോളിന് ശ്രമിച്ചെങ്കിലും പ്രതിരോധ താരങ്ങളുടെ ശരീരത്തില്‍ തട്ടി പന്ത് പുറത്തേക്ക് പോയി.

12 ാം മിനുട്ടില്‍ പഞ്ചാബ് ലീഡെടുത്തു. പ്രതിരോധം വരുത്തിയ പിഴവില്‍ വലത് വിങ്ങില്‍ നിന്ന് മന്‍വീറിന് ലഭിച്ച പന്ത് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. കേരളാ ഗോള്‍കീപ്പര്‍ മിഥുന്‍ സേവ് ചെയ്‌തെങ്കിലും കൈയില്‍ തട്ടി ഗോളായി മാറുകയായിരുന്നു. നിമിഷം നിശബ്ദമായി. പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കേരളാ ആരാധകര്‍ ഒരു  ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച കേരളത്തിന് 14 ാം മിനുട്ടില്‍ അവസരം ലഭിച്ചു. സല്‍മാന്‍ അടിച്ച പന്ത് പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി.

തുര്‍ന്നുള്ള മിനുട്ടിലും കേരളത്തിന് അവസരം. അര്‍ജുന്‍ അടിച്ച പന്ത് പുറത്തേക്ക് പോയി. പിന്നീട് അധികം നേരം കേരളത്തിന് കാത്തിരിക്കേണ്ടി വന്നില്ല. 17 ാം മിനുട്ടില്‍ സമനില പിടിച്ചു. അര്‍ജുന്‍ ജയരാജ് മനോഹരമായി ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ ബോള്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. ജിജോ ജോസഫിന് കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അത്രമനോഹരമായിരുന്നു അര്‍ജുന്‍ നല്‍കിയ ഗോള്‍. ചാമ്പ്യന്‍ഷിപ്പിലെ ജിജോയുടെ നാലാം ഗോള്‍. 22 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസില്‍ പഞ്ചാബ് താരം മന്‍വീര്‍ സിങ് ഫ്‌ളയിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.