കേരളത്തെ ഉത്തര്‍പ്രദേശിനോടു താരതമ്യം ചെയ്യാന്‍ മാത്രം ധൈര്യമോ..?

കേരളത്തെ ഉത്തര്‍പ്രദേശിനോടു താരതമ്യം ചെയ്യാന്‍ മാത്രം ധൈര്യമോ..?

140 കോടി ജനങ്ങളുള്ള ഭാരതത്തില്‍ നിലവില്‍ 4.03 ലക്ഷം കോവിഡ് രോഗികള്‍ ഉണ്ട്. അതില്‍ 1.49 ലക്ഷം രോഗികളും കേവലം 3.5 കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ്.. അതായത് 37% രോഗികളും മലയാളികളാണ്.

ദിനംപ്രതിയുള്ള കേസുകള്‍ നോക്കിയാല്‍ ഏറ്റവുമധികം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) ഇത്രയും കൂടുതലുള്ള മറ്റു സംസ്ഥാനവുമില്ല.. എന്നിട്ടും ഇതൊന്നും അംഗീകരിക്കാന്‍ ഇവിടെ പലരും തയ്യാറാകുന്നില്ല.. കേരളമൊഴികെ മറ്റൊരിടത്തും കൃത്യമായ പരിശോധനകള്‍ നടത്തുന്നില്ല എന്ന തൊടുവാദം ഉന്നയിച്ചാണ് പലരും ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. വലിയൊരു ശതമാനം ആള്‍ക്കാര്‍ ഇവരുടെ ഈ നുണപ്രചരണവും വിശ്വസിച്ചിരിപ്പാണ്.. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം..?

കഴിഞ്ഞ 7 ദിവസത്തെ കണക്കു പരിശോധിച്ചാല്‍ ശരാശരി 1,37,830 ടെസ്റ്റുകളാണ് കേരളം നടത്തിയിട്ടുള്ളത്.. അതില്‍ ശരാശരി 16,790 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.2%..

കേരളം കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവുമധികം പ്രതിദിന കേസുള്ള മഹാരാഷ്ട്ര, കഴിഞ്ഞ ഒരാഴ്ച നടത്തിയത് ശരാശരി 1,90,079 ടെസ്റ്റുകളാണ്. അതില്‍ ശരാശരി 6,637 പേര്‍ കോവിഡ് പോസിറ്റീവായി.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5%..

മറ്റൊരു പ്രധാന സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് വന്നാല്‍, ശരാശരി 1,41,203 ടെസ്റ്റുകളാണ് കഴിഞ്ഞ ആഴ്ച അവര്‍ ദിനംപ്രതി നടത്തിയത്. അതില്‍ ശരാശരി 1,825 പേര്‍ ദിനംപ്രതി കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.3%..

ഇനി ഉത്തര്‍പ്രദേശിലേക്ക് വരാം.. ഭാരതത്തില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.. 23.5 കോടിയാണ് ഇവിടത്തെ ജനസംഖ്യ. കേരളത്തിന്റെ ഏഴിരട്ടി. എന്നാല്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനത്തെ ഏറ്റവും ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. കഴിഞ്ഞ ഒരാഴ്ച, ശരാശരി 2,39,448 ടെസ്റ്റുകളാണ് പ്രതിദിനം യുപി നടത്തിയത്. അതില്‍ നിന്നും പ്രതിദിനം പോസിറ്റീവായവര്‍, കേവലം 39 പേര്‍ മാത്രമാണ്. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.01%..

ഇതാണ് യാഥാര്‍ത്ഥ്യം.. കേരളത്തെക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍, മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്.. പക്ഷേ അവിടെ കേസുകള്‍ കുറയുന്നു.. ഇവിടെ കുത്തനെ കൂടുന്നു.. കണക്കുകളില്‍ കേരളത്തേയും ഉത്തര്‍പ്രദേശിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെ പോലും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഒരുപാടു പേര്‍ നമുക്ക് ചുറ്റുമുണ്ട്.. 'കേരളത്തെ ഉത്തര്‍പ്രദേശിനോടു താരതമ്യം ചെയ്യാന്‍ മാത്രം നിനക്ക് ധൈര്യമോ..?' എന്ന ഭാവത്തിലാണ് ചില പ്രതികരണങ്ങള്‍.. ഇനിയെങ്കിലും കൃത്രിമമായി കെട്ടിപ്പൊക്കിയ പി ആര്‍ പ്രവര്‍ത്തനങ്ങളുടെ ഹാംഗോവറില്‍ നിന്നും മലയാളികള്‍ പുറത്തു വരണം.. എന്നിട്ട് സ്വന്തം ഇന്ദ്രിയങ്ങള്‍ കൊണ്ട് കാര്യങ്ങളെ സ്വയം വിലയിരുത്താന്‍ തയ്യാറാകണം.

ഉത്തര്‍പ്രദേശിനെ പരിഹസിക്കാന്‍ നടക്കുന്നതിന് മുന്‍പ് കഴിഞ്ഞ നാലര വര്‍ഷമായി ആരോഗ്യ മേഖലയില്‍ അവര്‍ കൈവരിച്ച നേട്ടത്തെ കുറിച്ച്‌ പഠിക്കാന്‍ തയ്യാറാകണം.. 2017 ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറുമ്ബോള്‍ കേവലം 12 മെഡിക്കല്‍ കോളേജുകളാണ് യുപി യില്‍ ഉണ്ടായിരുന്നത്. ഈ നാലര വര്‍ഷത്തിനുള്ളില്‍ 33 മെഡിക്കല്‍ കോളേജുകള്‍, യോഗി പുതിയതായി ആരംഭിച്ചിട്ടുണ്ട്. ' ഒരു ജില്ല ഒരു മെഡിക്കല്‍ കോളേജ് ' എന്ന യോഗിയുടെ സ്വപ്ന പദ്ധതി അവിടെ വിജയകരമായി മുന്നോട്ടു പോകുന്നു. 4.56 കോടി ഡോസ് വാക്‌സിനുകള്‍ ഇതിനോടകം അവിടെ നല്‍കി കഴിഞ്ഞു. ജൂലൈ6 ന് ഒറ്റ ദിവസം കൊണ്ട് 10 ലക്ഷം വാക്‌സിനുകളാണ് അവര്‍ നല്‍കിയത്. ഓക്‌സിജന്‍ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15 നുള്ളില്‍ 549 ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് UP സര്‍ക്കാര്‍. അതില്‍ 238 എണ്ണം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. ഇതൊന്നും കാണാതെ അന്ധമായ വിമര്‍ശനവുമായി നടക്കുന്നവരോട് തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ.. കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി ശ്രീ. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ പുതിയതായി എത്ര മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചിട്ടുണ്ട് ? എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇവിടെ പ്രവര്‍ത്തനസജ്ജമാണ്..?

കേരളത്തിലെ കഴിഞ്ഞ 6 ദിവസത്തെ കണക്ക് നോക്കിയാല്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ അപ്രതീക്ഷിതമായ ഒരു വര്‍ദ്ധനവ് കാണാന്‍ കഴിയും. 6 ദിവസത്തിനു മുന്‍പ് 8% ല്‍ താഴെ ടിപിആറുമായി പ്രതിദിന കേസുകള്‍ 10000 ല്‍ താഴെയായിരുന്നതില്‍ നിന്നും ഇന്ന് 12% ലധികം ടിപിആറുമായി പ്രതിദിന കേസുകള്‍ 20000 ലേറെയായിരിക്കുന്നു. സുപ്രീം കോടതി പോലും അതിരൂക്ഷമായി കേരളത്തെ വിമര്‍ശിച്ച ബക്രീദ് ഇളവുകളുടെ പരിണിത ഫലമാണിതെന്നു തുറന്നു പറയുവാനുള്ള ആര്‍ജ്ജവം പോലും ഇവിടെയാര്‍ക്കും ഇല്ലാതായിരിക്കുന്നു.

പി ആര്‍ പ്രവര്‍ത്തനത്തിന്റെ മികവിലും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആരെങ്കിലും കുറിയ്ക്കുന്ന രണ്ട് അഭിനന്ദന വരികളിലും മാത്രം ഒരുപാട് നാള്‍ ആരേയും പറ്റിച്ചു മുന്നോട്ടു പോകാനായില്ലെന്ന് കേരളം ഭരിക്കുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയണം. തീര്‍ത്തും അശാസ്ത്രീയമായ രീതിയിലാണ് കേരളം കോവിഡിനെ നേരിടുന്നത്.. കോവിഡിന്റെ വ്യാപനം കുറയ്ക്കുക എന്നതിനെക്കാള്‍ കൂടുതല്‍ ശ്രദ്ധ, തെറ്റായ വ്യാഖ്യാനങ്ങളും വിവരണങ്ങളും നല്‍കി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുവാനായാണ് കേരളം നല്‍കുന്നത്. മരണനിരക്ക് പോലും അതിനായിട്ടാണ് കുറച്ചു കാട്ടിയത്. വാക്‌സിന്‍ വിതരണം പോലും പലതവണ അട്ടിമറിക്കപ്പെട്ടു. കേരളം, 10 ലക്ഷം വാക്‌സിനുകള്‍ പൂഴ്ത്തിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഗുരുതരമായ ആരോപണതിന്റെ പിറ്റേന്ന് ഒറ്റ ദിവസം കൊണ്ട് 4.53 ലക്ഷം വാക്‌സിന്‍ നല്‍കി തടിയൂരാന്‍ കേരളം ശ്രമിച്ചതിന് നാമോരുരുത്തരും സാക്ഷികളാണ്. അതിനു മുന്‍പ് വരെ കേരളത്തിന്റെ ശരാശരി വാക്‌സിന്‍ വിതരണം പ്രതിദിനം 1.74 ലക്ഷം മാത്രമായിരുന്നുവെന്നോര്‍ക്കുക. ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മാധ്യമങ്ങളേയും കൂട്ടുപിടിച്ച്‌ കൃത്രിമ വാക്‌സിന്‍ ക്ഷാമം ഉണ്ടാക്കി കേന്ദ്രത്തിനു മേല്‍ പഴിചാരാനുള്ള ശ്രമവും ഇതിനിടെ നടന്നു. എന്നാല്‍ കേരളത്തിനായി ഒറ്റ ദിവസം കൊണ്ട് 9.73 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിച്ച്‌ കേന്ദ്രം ആ നീക്കവും പൊളിച്ചു..

അതിനാല്‍ മലയാളികള്‍ പുലര്‍ത്തി വരുന്ന നിസ്സംഗ മനോഭാവവും മേല്‍ക്കോയ്മാ മനോഭാവവും ഇനിയെങ്കിലും മാറ്റിവയ്ക്കാന്‍ തയ്യാറാകണം. കൊട്ടിഘോഷിക്കപ്പെട്ട 'കേരളാ മോഡല്‍' അമ്ബേ പരാജയമായിരുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മലയാളിക്ക് മറ്റൊരു സംസ്ഥാനക്കാര്‍ക്കും ഇല്ലാത്ത എന്തോ ഒരു 'കൊമ്ബ്' ഉണ്ടെന്ന ഭാവവും ഉപേക്ഷിക്കാന്‍ തയ്യാറാകണം. മറ്റുള്ളവരോട് പുലര്‍ത്തുന്ന പുച്ഛമനോഭാവത്തില്‍ വലിയ കഴമ്ബൊന്നുമില്ലെന്നു തിരിച്ചറിയണം. യാഥാര്‍ത്ഥ്യ ബോധത്തോടു കൂടി കാര്യങ്ങളെ സമീപിക്കാന്‍ തയ്യാറാകണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യം.

ഡോ. വൈശാഖ് സദാശിവന്‍