രാഹില്‍ കടന്നുവന്നത് മാനസിയും മൂന്നുകൂട്ടുകാരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; പാതിവഴിയില്‍ ഊണ് അവസാനിപ്പിച്ച് മാനസ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്ബോഴും ഒരുസംശയവും തോന്നിയില്ല; രാഹില്‍ ബലമായി അകത്ത് നിന്ന് കുറ്റിയിട്ട ശേഷം പൊടുന്നനെ കേട്ടത് വെടി പൊട്ടുന്ന ശബ്ദം; അതിക്രമം മാനസ ഒന്നര മാസത്തിനുള്ളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഇരിക്കെ

കോതമംഗലം: മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നരയോടെ രാഹില്‍ കടന്ന് വരുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം വാടകക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഹില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിയില്‍ മാനസ അവസാനിപ്പിച്ചു. ഇരുവരും സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ തന്നെ രാഹില്‍ വാതില്‍ അകത്ത് നിന്ന് കുറ്റിയിടുകയായിരുന്നുവത്രെ.
പിന്നീട് മാനസയുടെ കൂട്ടുകാരികളും കേള്‍ക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കുമേറ്റ വെടിയിലാണ് മാനസയുടെ ജീവന്‍ രാഹില്‍ കവര്‍ന്നത്. ശബ്ദം കേട്ട് പെണ്‍കുട്ടികളും നാട്ടുകാരും ഓടിയെത്തും മുെമ്ബ അടുത്ത വെടിയൊച്ചയും ഉയര്‍ന്നു. രാഹിലും സ്വയം ജീവിതം അവസാനിപ്പിച്ചു.
ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഹിലും കണ്ണൂര്‍ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാള്‍ കണ്ണൂരില്‍ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു.രാഹിലിനെ കണ്ട മാനസ നീയെന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വച്ചാണ് വെടിവെച്ചത്. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്.
കണ്ണൂരില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. മാനസയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഹില്‍ വിടെയെത്തിയതാണെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാല്‍ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.
മാനസയുടെ പക്കല്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് വെടിയുതിര്‍ത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്. ഇരുവരും കമിതാക്കളായിരുന്നുവെന്നും ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഷിബു കുര്യാക്കോസ് വ്യക്തമാക്കി.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മാനസ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ആറു പെണ്‍കുട്ടികള്‍ രണ്ടു നില കെട്ടിടത്തിനു മുകളിലെ നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു. ഒന്നര മാസത്തിനുള്ളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാനിരിക്കെയാണ് മാനസയെ യുവാവ് കൊലപ്പെടുത്തുന്നത്. ഇവര്‍ നേരത്തെ പരിചയമുള്ളവരാണ് എന്നാണ് അറിയുന്നത്.