ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്‌ഗാനിസ്ഥാനില്‍ സംഭവിക്കുന്നത് ജമ്മുവിലും ഉണ്ടാകും: മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്‌ഗാനിസ്ഥാനില്‍ സംഭവിക്കുന്നത് ജമ്മുവിലും ഉണ്ടാകും: മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ശ്രീനഗര്‍: താലിബാന്‍ അഫ്‌ഗാന്റെ അധികാരം പിടിച്ചെടുത്തുകഴിഞ്ഞു. മതഭീകരന്മാരുടെ കടന്നു കയറ്റത്തെ ചൂണ്ടികാണിച്ചുകൊണ്ട് ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്‌തി നടത്തിയ പ്രസ്താവന വിവാദത്തില്‍. കുല്‍ഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് മുഫ്തി പറഞ്ഞ വാക്കുകളാണ് വിവാദമായത്. അഫ്‌ഗാനിലെ നിലവിലെ സ്ഥിതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നുമാണ് മുഫ്തി അഭിപ്രായപ്പെട്ടത്.

'ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക് ക്ഷമകെടുന്ന ദിവസം നിങ്ങള്‍ നശിക്കും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. നോക്കൂ, എന്താണ് അഫ്‌ഗാനിസ്ഥാനില്‍ സംഭവിക്കുന്നത്. ശക്തരായ യു.എസ്. സൈന്യത്തെ രാജ്യംവിടാന്‍ താലിബാന്‍ നിര്‍ബന്ധിതരാക്കി. കേന്ദ്ര സര്‍ക്കാരിന് ഇപ്പോഴും അവസരമുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ആരംഭിക്കൂ. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കൂ, നിങ്ങള്‍ കവര്‍ന്നതൊക്കെ തിരികെ നല്‍കൂ'-. മുഫ്തി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ജമ്മു കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും ഈ സമയത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് മുഫ്തി ഒഴിഞ്ഞുനില്‍ക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.