കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണം: തോമസ് ഐസക്ക്

കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണം: തോമസ് ഐസക്ക്

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണമാണെന്ന് മുന്‍ മന്ത്രി ഡോ ടി എം തോമസ് ഐസക്ക്. കേരളത്തില്‍ പല പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ ആള്‍ക്കൂട്ടങ്ങളുമെല്ലാം ഉണ്ടായിട്ടും പൊതുവില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ പറഞ്ഞ സാമൂഹ്യ നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ട്. അതാണ് ഇന്ത്യയില്‍ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തില്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തോമസ് ഐസക്കിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികളാകുന്നവരില്‍ 50 ശതമാനത്തിലേറെ കേരളത്തിലാണ്. കേരളത്തിലെ പ്രതിപക്ഷവും ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പമാണ്. അവര്‍ സാധാരണക്കാരുടെ മനസ്സില്‍ ഉയര്‍ത്തിയേക്കാവുന്ന ചില സംശയങ്ങള്‍ക്ക് മറുപടി:

1) 'കോവിഡ് പ്രതിരോധശേഷി കൈവരിച്ചവര്‍ കേരളത്തില്‍ കുറവ്' മാതൃഭൂമിയുടെ ഈ വാര്‍ത്ത ശരിയാണോ?

എങ്ങനെ കേരളീയര്‍ക്ക് അഭിമാനമാകേണ്ട ഒരു വസ്തുത ഇപ്രകാരം വളച്ചൊടിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനു കഴിഞ്ഞു? സിറോപ്രിവലന്‍സ് സര്‍വ്വേ പ്രകാരം കേരളത്തില്‍ രോഗം വന്നവരുടെ എണ്ണം 44 ശതമാനമേ വരൂ. മദ്ധ്യപ്രദേശില്‍ അത് 79 ശതമാനമാണ്.

അഖിലേന്ത്യാ ശരാശരി 67 ശതമാനമാണ്. ശരീരത്തില്‍ ആന്റിബോഡീസ് ഉണ്ടോയെന്നാണ് ഇത് പരിശോധിക്കുന്നത്. രോഗം വന്നവരില്‍ ആന്റിബോഡീസ് ഉണ്ടാകും. അതുപോലെതന്നെ വാക്സിനേഷന്‍ എടുത്തവരിലും ഉണ്ടാകും. മെയ് മാസത്തിലാണു സര്‍വ്വേ. അന്ന് 5 ശതമാനം പേര്‍ക്കേ ഇന്ത്യയില്‍ വാക്സിനേഷന്‍ ആയിട്ടുള്ളൂ. അതുകൊണ്ടു സിറോപ്രിവലന്‍സ് കണക്ക് രോഗം വന്നവരുടെ എണ്ണത്തിന്റെ ശതമാനമായി കണക്കാക്കാം.

കേരളത്തില്‍ പലജാതി പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പു പ്രചാരണ ആള്‍ക്കൂട്ടങ്ങളുമെല്ലാം ഉണ്ടായിട്ടും പൊതുവില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പറഞ്ഞ സാമൂഹ്യനിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ട്. അതാണ് ഇന്ത്യയില്‍ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്.

കോവിഡ് പ്രോട്ടോക്കോളിനു കേരള സര്‍ക്കാര്‍ നല്‍കിയ പ്രചാരണം മാത്രമല്ല, അതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള സമാശ്വാസനടപടികളും സ്വീകരിച്ചു. ഭക്ഷ്യക്കിറ്റും വര്‍ദ്ധിപ്പിച്ച പെന്‍ഷനും പെഷന്‍ ഇല്ലാത്തവര്‍ക്കുള്ള ധനസഹായവും കുടുംബശ്രീ വഴിയുള്ള ഉപഭോക്തൃ വായ്പകളും ഇതില്‍പ്പെടും.

2) ഇതുവരെയുള്ള രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കു പ്രകാരം 25 ലക്ഷമല്ലേയുള്ളൂ. സിറോപ്രിവലന്‍സ് സര്‍വ്വേ പ്രകാരം 159 ലക്ഷം പേര്‍ കേരളത്തില്‍ രോഗികളായിട്ടുണ്ടല്ലോ? കണക്ക് എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടില്ലേ?

പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണില്ല. പിന്നെ ചിലര്‍ക്കു വന്നാലും ആരോടും പറയാതെ വീട്ടിലിരുന്നു ഭേദമാക്കും. എന്നാല്‍ രോഗം വന്നാല്‍ ആശുപത്രിയില്‍ പോവുക മലയാളിയുടെ സ്വഭാവമാണ്. അതുകൊണ്ട് കേരളത്തിലെ രോഗികളുടെ ഔദ്യോഗിക കണക്കിന്റെ 6 മടങ്ങു മാത്രമേ സിറോപ്രിവലന്‍സ് സര്‍വ്വേ പ്രകാരമുള്ള രോഗികളുടെ എണ്ണം വരൂ. അതേസമയം ഇന്ത്യാ രാജ്യത്ത് ശരാശരി 33 മടങ്ങ് കൂടുതലാണ്.

യുപിയില്‍ 100 മടങ്ങാണു കൂടുതല്‍. ബീഹാറില്‍ 134 മടങ്ങ്. ഇന്ത്യയില്‍ മൊത്തം ഇതുവരെയുള്ള രോഗികളുടെ എണ്ണം 282 ലക്ഷമാണ്. എന്നാല്‍ സിറോപ്രിവലന്‍സ് സര്‍വ്വേ പ്രകാരം മൊത്തം രോഗികളുടെ എണ്ണം 9265 ലക്ഷമാണ്. എന്നുവച്ചാല്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 33 മടങ്ങ് ആളുകള്‍ക്ക് ഇന്ത്യയില്‍ രോഗം വന്നിട്ടുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ രോഗം വരുന്നതും മരണം സംഭവിക്കുന്നതിന്റെയും കണക്കുകളൊന്നും ആരും അറിയുന്നില്ല. അതല്ല കേരളത്തിലെ സ്ഥിതി. കേരളത്തിലാണ് അണ്ടര്‍ റിപ്പോര്‍ട്ടിംഗ് ഏറ്റവും കുറവ്. (ചിത്രം നോക്കുക)

3) പക്ഷെ ഇപ്പോള്‍ മരണനിരക്കും കൂടുന്നുണ്ടല്ലോ. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരാജയമല്ലേ ഇത്?

കേരളത്തിലെ കോവിഡ് മരണങ്ങള്‍ കൂടുന്നുണ്ട് എന്നതു ശരിയാണ്. കഴിഞ്ഞ വര്‍ഷമെല്ലാം ദിനംപ്രതിയുള്ള മരണം ഒറ്റസംഖ്യയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മൂന്നക്ക സംഖ്യയാണ്. പക്ഷെ കോവിഡ് മരണനിരക്ക് അതായത് രോഗികളായവരില്‍ എത്രപേര്‍ മരിച്ചൂവെന്നു കണക്കെടുത്താല്‍ കേരളത്തിലാണ് ഏറ്റവും കുറവ്. ഇന്ത്യയില്‍ രോഗികളായി റിപ്പോര്‍ട്ട് ചെയ്തവരില്‍ 1.34 ശതമാനം പേര്‍ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലേത് കേവലം 0.49 മാത്രമാണ്. ഇന്ത്യയിലെ മരണമടയുന്നതിന്റെ മൂന്നിലൊന്ന്.

4) പ്രതിപക്ഷത്തിന്റെ ആരോപണം കേരളത്തില്‍ മരണസംഖ്യ മറച്ചുവയ്ക്കുന്നൂവെന്നല്ലേ. മരണനിരക്ക് കൂടുതലാണെന്ന് ഇപ്പോള്‍ സര്‍ക്കാരും സമ്മതിച്ചിട്ടുണ്ടല്ലോ.

ലോകാരോഗ്യ സംഘടന അംഗീകരിച്ച മാനദണ്ഡ പ്രകാരമാണ് കേരളവും മറ്റു സംസ്ഥാനങ്ങളും മരണത്തിന്റെ കണക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ മാനദണ്ഡങ്ങള്‍ മാറ്റണമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ പുതിയ കണക്കുകള്‍ തയ്യാറാക്കാവുന്നതേയുള്ളൂ. പക്ഷെ അതൊന്നും കേരളത്തിലെ മരണനിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവാണെന്ന യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുകയില്ല.

ഇതിനും വ്യക്തമായ തെളിവുണ്ട്. ക്ഷാമം, പകര്‍ച്ചവ്യാധി തുടങ്ങിയവമൂലം വ്യാപകമായ മരണം ഉണ്ടാകുമ്ബോള്‍ എത്ര മരണം സംഭവിച്ചൂവെന്നു കണക്കാക്കുന്നതിന് പണ്ഡിതന്‍മാര്‍ ഉപയോഗിക്കുന്ന ഒരു രീതി സമ്ബ്രദായമുണ്ട്. സാധാരണഗതിയില്‍ മൊത്തം എത്ര മരണമാണ് ഉണ്ടാവുകയെന്നു കണക്കാക്കുക.

ക്ഷാമവും പകര്‍ച്ചവ്യാധിയും വന്ന വര്‍ഷം എത്ര മരണം മൊത്തത്തില്‍ ഉണ്ടായിയെന്നു കണക്കാക്കുക. ഈ അധികം മരണം പകര്‍ച്ചവ്യാധിയോ ക്ഷാമമോമൂലമാണെന്ന നിഗമനത്തിലാണ് അവര്‍ എത്തുക. സാധാരണ കാനേഷുമാരി കണക്കാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇങ്ങനെയാണ് അമര്‍ത്യ സെന്‍ 50-കളില്‍ ചൈനീസ് ക്ഷാമത്തില്‍ മരിച്ചവരുടെ കണക്ക് ഉണ്ടാക്കിയത്. ഇങ്ങനെയാണ് ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവരുടെ കണക്ക് തയ്യാറാക്കിയിട്ടുള്ളത്.

എന്നാല്‍ അക്കാലത്തെ അപേക്ഷിച്ച്‌ ഇന്നിപ്പോള്‍ കൂടുതല്‍ സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജനന-മരണ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നുണ്ട്. അതിന്റെ സാമ്ബിള്‍ അടിസ്ഥാനത്തില്‍ അധികമരണത്തിന്റെ കണക്കുകള്‍ തയ്യാറാക്കാനാവും. ഹിന്ദു പത്രമാണ് ഇന്നിപ്പോള്‍ ഈ വിശകലനം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. 2020 ഏപ്രിലിനു മുമ്ബുള്ള ഒരു വര്‍ഷക്കാലം സംസ്ഥാനത്ത് എത്ര മരണമുണ്ടായിയെന്നു സാമ്ബിള്‍ രജിസ്ട്രേഷന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. ഇതേ രീതിയില്‍ 2021 ഏപ്രിലിനു മുന്നേ എത്ര മരണമുണ്ടായിയെന്നും കണക്കു കൂട്ടുന്നു.

ബംഗാള്‍, ഹിമാചല്‍പ്രദേശ്, ഹരിയാന, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, മദ്ധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളുടെ കണക്കു പരിശോധിച്ചപ്പോള്‍ 8.59 ലക്ഷം അധികമരണമുണ്ടായി. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കോവിഡു മരണം 1.04 ലക്ഷം മാത്രമാണ്. എന്നുവച്ചാല്‍ ഔദ്യോഗിക കണക്കിനേക്കാള്‍ 8 മടങ്ങ് മരണം ഈ സംസ്ഥാനങ്ങളിലുണ്ട്.

കേരളത്തിലാവട്ടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ള മരണം 9,954 ആണ്. എന്നാല്‍ അധികമരണം 4,178 മാത്രം. എന്നുവച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളേക്കാള്‍ കുറവാണ് കേരളത്തിലെ അധികമരണം. എങ്ങനെ ഇത് സംഭവിച്ചു? റോഡ് മരണങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഇതുപോലെ മറ്റുപല രോഗങ്ങള്‍മൂലമുള്ള മരണങ്ങളും. അങ്ങനെ കോവിഡ് കാലത്ത് ആദ്യ വര്‍ഷമെടുത്താല്‍ മരണനിരക്കുതന്നെ കുറഞ്ഞ അത്യപൂര്‍വ്വ അനുഭവമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. പ്രതിപക്ഷം പറയുന്നതുപോലെ അല്ല കാര്യങ്ങളുടെ കിടപ്പ്. (ചിത്രം നോക്കുക)

ഈ 8 സംസ്ഥാനങ്ങളുടെ പേര് പറഞ്ഞതില്‍ യുപിയും ബീഹാറും ഉള്‍പ്പെടില്ല. അവിടുത്തെ അധികമരണത്തിന്റെ കണക്ക് വരുമ്ബോഴാണ് ഇന്ത്യയിലെ കോവിഡിന്റെ ഭീകരാവസ്ഥ പൂര്‍ണ്ണമായി വെളിപ്പെടുക. ഇതിന്റെ ഒരു സൂചന ഇപ്പോള്‍ തന്നെ വന്നിട്ടുണ്ട്. മോഡി സര്‍ക്കാരിന്റെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് ഡോ. സുബ്രഹ്മണ്യം ഇപ്പോള്‍ ഹാര്‍വാര്‍ഡിലാണ്. അവിടുത്തെ പണ്ഡിതന്‍മാരുമായി ചേര്‍ന്ന് ഇന്ത്യയില്‍ കോവിഡുമൂലം എത്രപേര്‍ മരിച്ചുവെന്ന് അവര്‍ ഗണിച്ചു കണക്കാക്കിയിട്ടുണ്ട്. 40-50 ലക്ഷമാണ് ഇന്ത്യയിലെ കോവിഡ് മരണം.

ഇതുപോലെ മറ്റു പണ്ഡിതന്മാര്‍ ലോകത്തെ മൊത്തം കോവിഡ് മരണങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയും യൂറോപ്പിലെയും രാജ്യങ്ങളടക്കം ഔദ്യോഗികമായി പറയുന്നതിനേക്കാള്‍ പല മടങ്ങാണ് യഥാര്‍ത്ഥ മരണനിരക്ക് എന്നാണ് അവരുടെ നിഗമനം. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ അനുഭവം അത്യപൂര്‍വ്വമാകുന്നത്. കോവിഡുകാലത്തു മരിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ കുറഞ്ഞു.

5) കോവിഡ് മരണം ഇങ്ങനെ കുറയ്ക്കാന്‍ എങ്ങനെ കഴിഞ്ഞു?

നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും മുന്‍കരുതലുകളുടെയും ശാസ്ത്രീയതയും കരുത്തുമാണ് ഇതു തെളിയിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഓക്സിജന്‍ കിട്ടാതെ 619 രോഗികള്‍ മരണമടഞ്ഞുവെന്നാണ് കണക്ക്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചാര്‍ട്ട് ചിത്രമായി കൊടുത്തിട്ടുണ്ട്. കേരളത്തില്‍ ഒരു മരണംപോലും ഉണ്ടായിട്ടില്ല.

രോഗവ്യാപനം വര്‍ദ്ധിക്കുമ്ബോള്‍ അതനുസരിച്ച്‌ ആരോഗ്യ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു. ഡൊമിസിലിയറി കേന്ദ്രങ്ങള്‍, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബെഡ്ഡുകളുടെ എണ്ണം എപ്പോഴും നമ്മള്‍ രോഗികളുടെ എണ്ണത്തേക്കാള്‍ ഉയര്‍ത്തി നിര്‍ത്തി. ചികിത്സ മുഴുവന്‍ സൗജന്യം. ഇതാണു കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം.

6) എന്തുകൊണ്ടാണ് കേരളത്തിലെ വാക്സിനേഷന്‍ കുറഞ്ഞിരിക്കുന്നത്? ഇതു സര്‍ക്കാരിന്റെ പരാജയമല്ലേ?

വാക്സിന്‍ നല്‍കേണ്ട ചുമതല കേന്ദ്രത്തിന്റേതാണ്. നല്‍കുന്നത് ഒരു തുള്ളിപോലും പാഴാക്കാതെ മാനദണ്ഡപ്രകാരം വാക്സിനേഷന്‍ നടത്തേണ്ടവരേക്കാള്‍ കൂടുതല്‍ വാക്സിനേഷന്‍ നടത്തിയ റെക്കോര്‍ഡാണ് കേരളത്തിന്റേത്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതുകൊണ്ട് രാജ്യത്ത് ഇന്ന് വാക്സിന്‍ ക്ഷാമമാണ്. ഇതിനു മോഡി സര്‍ക്കാര്‍ ജനങ്ങളോടു മറുപടി പറഞ്ഞേതീരൂ.

7) ഇനി എന്തുവേണം?

സിറോപ്രിവലന്‍സ് സര്‍വ്വേ പ്രകാരം രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വാക്സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. കാരണം രോഗം വരാന്‍ സാധ്യതയുള്ള ജനസംഖ്യ ഈ സംസ്ഥാനങ്ങളിലാണു കൂടുതല്‍. കേന്ദ്ര വാക്സിന്‍ നയത്തില്‍ തിരുത്തല്‍ വേണം.