'മുന്നിലെ സീറ്റില്‍ അവളുണ്ട്'; വിധി കേൾക്കാൻ അച്ഛൻ പുറപ്പെട്ടത് വിസ്മയക്ക് സമ്മാനമായി കൊടുത്ത കാറില്‍

'മുന്നിലെ സീറ്റില്‍ അവളുണ്ട്'; വിധി കേൾക്കാൻ അച്ഛൻ പുറപ്പെട്ടത് വിസ്മയക്ക് സമ്മാനമായി കൊടുത്ത കാറില്‍

കൊല്ലം:  ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി  ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. കേസില്‍ കോടതി ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് പുറപ്പെട്ടു. കിരണ്‍ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലാണ് വിസ്മയയുടെ പിതാവ്  കോടതിയിലേക്ക് പോയത്. 

'വിധി കേള്‍ക്കുന്ന നേരം ഈ വണ്ടി അവിടെ വേണം, മകളുടെ മരണത്തിന് ശേഷം ഇതുവരെ ഈ വണ്ടി എടുത്തിട്ടില്ല. മോനാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. ഇന്ന് വിധി കേള്‍ക്കാന്‍ മോളുടെ ആത്മാവ് വണ്ടിക്കുള്ളിലുണ്ടാകും. അവള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള വണ്ടിയായിരുന്നു ഇത്. വിസ്മയയും ഞാനും മകനും കൂടി പോയാണ് ഈ കാറ് എടുക്കുന്നത്. അതുകൊണ്ട് വിധി കേള്‍ക്കാനായി എന്‍റെ മോള്‍ ഈ വണ്ടിയ്ക്ക് അകത്തുണ്ട്. അതുകൊണ്ടാണ് ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്- വികാരാധീനനായി വിസ്മയയുടെ അച്ഛന്‍ പറയുന്നു.വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നു എന്നത് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഭാര്യ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാര്‍ ഇഷ്ടപ്പെട്ടില്ലെന്നും,  വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടും വിസ്മയയോട് കിരണ്‍ കലഹിക്കുന്നതിന്‍റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തനിക്ക് ഇഷ്ടപ്പെട്ട മോഡല്‍ കാറല്ല സമ്മാനമായി നല്‍കിയതെന്ന് പറഞ്ഞാണ് കിരണ്‍ കലഹിക്കുന്നത്. 'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു.  വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്‍റെ കിളി പോയി', എന്നിങ്ങനെയാണ് കിരണ്‍ വിസ്മയയോട് ഫോണില്‍ പറയുന്നത്.