മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു

മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു

കാലിഫോര്‍ണിയ: വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ വച്ചാണ് അദേഹത്തിന്‍റെ അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് (Aijaz Ahmad) അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 

പഠനത്തിന് ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സര്‍വകലാശാലകളില്‍ പഠിപ്പിച്ചു. 2017 മുതല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയടക്കം ഒട്ടേറെ പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സമകാലികരിലെ ഏറ്റവും ധിഷണാശാലിയായ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ ഒരാളായാണ് ഐജാസ് അഹമ്മദ് അറിയപ്പെടുന്നത്. 

പൊളിറ്റിക്കല്‍ സയന്‍സ്, സാഹിത്യസിദ്ധാന്തം, മധ്യേഷ്യന്‍ പ്രതിസന്ധി, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ ആനുകാലികങ്ങളിലും മാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്‍റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.