സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; 24 മുതല്‍ അനിശ്ചിതകാല സമരം

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; 24 മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 24  മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്(Bus Strike). വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്‍റണി രാജു (Antony Raju) വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും സര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടില്ല. ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു.

ബജറ്റിലെ അവഗണനയിലും നിരക്ക് വർധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് ആറ് രൂപയായി കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. 

ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു. 

  • 'ബസ് കൺസെഷൻ ഔദാര്യമല്ല, അവകാശം'; രണ്ട് രൂപ കണ്‍സെഷന്‍ നാണക്കേടെന്ന് പറഞ്ഞ മന്ത്രിക്കെതിരെ എസ്എഫ്ഐ

തിരുവനന്തപുരം: വിദ്യാർത്ഥി കൺസഷെനുമായി (Bus Concession) ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju) നടത്തിയ പരമര്‍ശത്തിന് എതിരെ എസ്എഫ്ഐ (SFI). മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്എഫ്ഐ അറിയിച്ചു. നിരവധി അവകാശ സമരങ്ങളിലൂടെ  നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള  അഭിപ്രായങ്ങൾ  ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം  തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ  നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്‍യുവും രംഗത്ത് എത്തിയിരുന്നു. മന്ത്രിക്ക് മാത്രമാണ് നിരക്കിനോട് പു‍ച്ഛം തോന്നുന്നതെന്നായിരുന്നു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് ബസ് ചാർജ്ജ് ഉടൻ കൂടുമെന്നാണ് വിവരം. മിനിമം ചാർജ്ജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ആലോചന. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക്  5 രൂപയാക്കുമെന്നാണ് സൂചന. കൺസെഷൻ നിരക്ക് നിലവിൽ രണ്ട് രൂപയാണ്.  ചൊവ്വാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം ബസ് ചാർജ് വ‍ർദ്ധന ചർച്ച ചെയ്യും. ഇന്ധനനിരക്ക് വീണ്ടും കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താകും തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷൻ കൂട്ടുകയാണെങ്കിൽ ബിപിഎൽ കുടുംബത്തിലുള്ളവർക്ക് സൗജന്യമായിരിക്കും.