ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

ജയ്പൂര്‍ | സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയിലും നായകന്‍ രോഹിത് ശര്‍മയുടെ മിന്നും പ്രകടനത്തിലും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

രാഹുല്‍ ദ്രാവിഡ് കോച്ചായതിനും രോഹിത് ശര്‍മ ടി20 ടീമിന്റെ നായകനായതിനും ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 164 എന്ന സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.

അഞ്ചാം ഓവറില്‍ ഓപണറും ഉപനായകനുമായ കെ എല്‍ രാഹുല്‍ 15 റണ്‍സ് എടുത്ത് പുറത്തായെങ്കിലും രോഹിത് ശര്‍മയുടെ കൂറ്റനടിയില്‍ ഇന്ത്യ മുന്നേറുകയായിരുന്നു. താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും പിന്നീട് കൂറ്റനടികള്‍ നടത്തി. 36 ബോളില്‍ നിന്ന് 48 റണ്‍സ് എടുത്ത് രോഹിത് ശര്‍മ പുറത്തായി. സൂര്യകുമാര്‍ 40 ബോളില്‍ നിന്ന് 62 റണ്‍സ് നേടി. ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ആണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

കിവീസ് ബോളിംഗ് നിരയില്‍ ട്രെന്റ് ബൗള്‍ട്ട് രണ്ടും മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തീ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗ് നിരയില്‍ മാര്‍ട്ടിന്‍ ഗുപ്ടിലും മാര്‍ക് ചാപ്മാനും അര്‍ധ സെഞ്ചുറി നേടിയിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഡാരില്‍ മിച്ചലിനെ നഷ്ടപ്പെട്ടത് ന്യൂസിലാന്‍ഡിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഗുപ്ടിലും ചാപ്മാനും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 42 ബോളില്‍ നിന്ന് ഗുപ്ടില്‍ 70 റണ്‍സും 50 ബോളില്‍ നിന്ന ചാപ്മാന്‍ 63 റണ്‍സും നേടി.

ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് വീഴ്ത്തി.