'ദിലീപിന് ജാമ്യം കിട്ടാനായി ഇടപെട്ടിട്ടില്ല'; അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി നെയ്യാറ്റിന്‍കര ബിഷപ്പ്

'ദിലീപിന് ജാമ്യം കിട്ടാനായി ഇടപെട്ടിട്ടില്ല'; അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി നെയ്യാറ്റിന്‍കര ബിഷപ്പ്

കോട്ടയം: ദിലീപ് (Dileep) പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിൻസന്‍റ് സാമുവലിന്‍റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും  എന്നാല്‍ ദിലീപിന്‍റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി. കോട്ടയത്ത് അന്വേഷസംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചിരുന്നു. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു.