വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്‍റെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കേരള സിവില്‍ സര്‍വ്വീസ് റൂള്‍ -1960 ചട്ടം 11.(8) പ്രകാരമാണ് നടപടി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടമാകുന്നത്. വിസ്മയ മരിച്ചതിന് പിന്നാലെ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോഴത്തെ നടപടി പൊലീസ് അന്വേഷണവുമായി ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു. രണ്ടും രണ്ട് നടപടിയാണ്. സര്‍വീസ് റൂള്‍ അനുസരിച്ചുള്ള കുറ്റം ചെയ്തെന്ന് തെളിഞ്ഞു. പൊലീസ് നടപടിയും സര്‍വീസ് നടപടിയും രണ്ടാണ്. കിരണിന്‍റെയും മൊഴി എടുത്ത ശേഷമാണ് ഗതാഗതവകുപ്പ് നടപടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 65 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.


മരിക്കുന്നതിന് മുമ്ബ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്‍്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരില്‍ വിസ്മയ ഭര്‍ത്തൃ ഗൃഹത്തില്‍ കൊടിയ മര്‍ദ്ദനം നേരിട്ടിരുന്നു

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് കീഴ്കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.


അഡ്വ. ബി.എ. ആളൂര്‍ വഴിയാണ് കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം മാറ്റിവച്ചു. പിന്നീട് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.

കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി. എ. ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചിരുന്നു.