സ്ത്രീധനമായി 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയിട്ടും പീഡനം : മറ്റൊരു പ്രണയം, യുവഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം : സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയെ വർഷങ്ങളോളം പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത സർക്കാർ ഡോക്ടർ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ എളക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ അനൂപ് (36) ആണ് അറസ്റ്റിലായത്. അനൂപിന്റെ ഭാര്യയും ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുമായ ദിവ്യസറോണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2010 ലാണ് ഈറോഡ് കെ.കെ. നഗറില്‍ താമസിക്കുന്ന ദിവ്യസറോണയും അനൂപും വിവാഹിതരായത്. 117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കിയാണ് അന്ന് ദിവ്യസറോണയുടെ മാതാപിതാക്കള്‍ വിവാഹം നടത്തിയത്. ഇത്രയും വാങ്ങിയിട്ടും അന്നുമുതല്‍ സ്ത്രീധനം പോരായെന്നും വീണ്ടും 10 ലക്ഷം രൂപകൂടി വേണമെന്നും ആവശ്യപ്പെട്ട് അനൂപ് ദിവ്യയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു .
ഇതിന്റെ പേരില്‍ ഒരു വര്‍ഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതിനിടെ അനൂപ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ദിവ്യ അറിയാതെ എടുത്തു. .
ഇതുമായി ബന്ധപ്പെട്ട് ദിവ്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടർ നടപടിയുണ്ടായില്ല . തുടര്‍ന്ന്, ദിവ്യസറോണ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് ദിവ്യക്ക് അനുകൂലമായ വിധി വന്നതോടെ ഈറോഡ് വനിതാപോലീസ് അനൂപിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. അനൂപിനെ ഈറോഡ് കോടതിയില്‍ ഹാജരാക്കി ഗോപിചെട്ടിപ്പാളയം ജയിലില്‍ റിമാന്‍ഡ് ചെയ്തു.