എല്ലാ മതങ്ങളും പറയുന്നത് സ്നേഹിക്കാൻ, കൊലവിളി നടത്താനല്ല: എം.എ. യൂസഫലി

തിരുവനന്തപുരം ∙ ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ മുഖ്യാതിഥിയായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഏവരും പഠിക്കേണ്ടിയിരിയ്ക്കുന്നുവെന്ന് യൂസഫലി പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങള്‍ പഠിയ്ക്കുന്നില്ല എന്നതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ദോഷം.

എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്‌നേഹിക്കാനാണ് പറയുന്നത്. തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ലെന്നും യൂസഫലി പറഞ്ഞു. 89-ാമത് ശിവഗിരിതീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥാടക സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവതത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുന്നയാളാണ് എം.എ.യൂസഫലിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. മറ്റുള്ളവരുടെ സുഖത്തിന് വേണ്ടിയും പ്രവര്‍ത്തിയ്ക്കണമെന്ന ഗുരുവിന്റെ ദര്‍ശനം പിന്തുടരുന്ന യൂസഫലി ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയെന്ന് കരുതേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.എന്‍. വാസവന്‍, അടൂര്‍ പ്രകാശ് എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. ബാബു എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.