കെ റെയിൽ പ്രതിഷേധക്കാർ ക്ലിഫ് ഹൌസിൽ, ബിജെപി പ്രവർത്തകർ ക്ലിഫ് ഹൌസിൽ കടന്ന് കല്ലിട്ടു

കെ റെയിൽ പ്രതിഷേധക്കാർ ക്ലിഫ് ഹൌസിൽ, ബിജെപി പ്രവർത്തകർ ക്ലിഫ് ഹൌസിൽ കടന്ന് കല്ലിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനുള്ളിൽ (Cliff house) കടന്ന് കെ റെയിൽ (K Rail) വിരുദ്ധ പ്രതിഷേധക്കാർ. ക്ലിഫ് ഹൌസ് വളപ്പിൽ ബിജെപി പ്രവർത്തകർ പ്രതീകാത്മകമായി കെ റെയിൽ കല്ലിട്ടു. ആറ് ബിജെപി പ്രവർത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് ക്ലിഫ് ഹൈസിന്റെ വളപ്പിനുള്ളിൽ കടന്നത്.

മുരിക്കുംപുഴയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുമായി ബിജെപി പ്രവ‍ർത്തകർ നേരത്തെ ക്ലിഫ് ഹൗസ് മാർച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വിവി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ ക്ലിഫ് ഹൌസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടത്.

സിൽവർ ലൈൻ (Silver Line) പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി. 

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി.  കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ  ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.