ലോക്കറില്‍ നിന്നും പണം എടുക്കാന്‍ കഴിഞ്ഞില്ല, പോസ്റ്റ് ഓഫീസ് കത്തിച്ചു, പ്രതി പിടിയില്‍

ലോക്കറില്‍ നിന്നും പണം എടുക്കാന്‍ കഴിഞ്ഞില്ല, പോസ്റ്റ് ഓഫീസ് കത്തിച്ചു, പ്രതി പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ (Peringottukara) പോസ്റ്റ് ഓഫീസ് (Post Office) തീയിട്ട് കത്തിച്ച പ്രതി പിടിയില്‍. വാടാനപ്പിള്ളി സ്വദേശി  സുഹൈൽ ആണ് പിടിയിലായത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന സബ് പോസ്റ്റ് ഓഫീസ് പ്രതി കത്തിച്ചത്. പിറ്റേന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ ലീല ഓഫീസിലെത്തിയപ്പോള്‍ മുൻവാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോസ്റ്റ്മാസ്റ്ററേയും പൊലിസിനെയും വിവരമറിയിച്ചു. 

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിലെ വസ്തുക്കൾ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്. കമ്പ്യൂട്ടറും, പ്രിൻ്ററും, റെജിസ്ട്രറുകളും, പാസ് ബുക്കുകൾ എന്നിവ കത്തിനശിച്ചു. ഓഫീസിനകം മുഴുവൻ കരിപിടിച്ച നിലയിലായിരുന്നു. മുൻവശത്ത് വാതിലിൻ്റെ രണ്ട് പൂട്ടുകളും തകർത്തിരുന്നു. പിൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡി വൈ എസ് പി, ബാബു കെ തോമസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷിച്ചത്. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ തീപിടിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. പോസ്റ്റോഫീസില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ വെളിച്ചം കിട്ടാൻ ലൈറ്റർ കത്തിച്ചപ്പോള്‍ തീ ആളിപടർന്നതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.