ഭേദ​ഗതി നീക്കം മന്ത്രിസഭ അം​ഗീകരിച്ചത് ചർച്ചയില്ലാതെ;നിർണായകമാവുക ​ഗവർണറുടെ തീരുമാനം

ഭേദ​ഗതി നീക്കം മന്ത്രിസഭ അം​ഗീകരിച്ചത് ചർച്ചയില്ലാതെ;നിർണായകമാവുക ​ഗവർണറുടെ തീരുമാനം

തിരുവനന്തപുരം: ലോകായുക്തയുടെ(lokayukta) അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം(cabinet) അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിൻറെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണറെ കാണാനിരിക്കെ ഗവർണറുടെ നീക്കം പ്രധാനമാണ്

ലോകായുക്ത നിയമമത്തിലെ സെക്ഷൻ 14 പ്രകാരം രണ്ട് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. കെകെ രാമചന്ദ്രനും പിന്നെ കെടി ജലീലിനും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസ് തെളിഞ്ഞാൽ പദവിയിൽ നിന്നും മാറ്റണണെന്ന സെക്ഷൻ 14 പൊതുപ്രവർത്തകരുടെ പേടി സ്വപ്നമാണ്. അപ്പീൽ സാധ്യത പോലും വിരളമായ വകുപ്പ് ഭേദഗതിക്കുള്ള നീക്കം സർക്കാർ തുടങ്ങിയത് തന്നെ ജലീലിന്റെ രാജിക്ക് പിന്നാലെ. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരെ ലോകായുക്തയിലുള്ള പരാതികളും ഈ വകുപ്പുകൾ പ്രകാരമായത് കൊണ്ട് തന്നെ നിയമഭേദഗതി നീക്കം അതിവേഗത്തിലായിരുന്നു. 

മന്ത്രിസഭാ യോഗത്തിൻറെ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ഓൺലൻ വഴിയാണ് യോഗമെന്നതിനാൽ കാര്യമായ ചർച്ചയുണ്ടായില്ലെന്നാണ് വിവരം. നിർണായക ഭേദഗതി ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ല. അപ്പീൽ സാധ്യത ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ മുഖ്യമന്ത്രി എങ്ങനെ അപ്പലേറ്റ് അതോറിറ്റിയാകുമെന്നതാണ് ഭേദഗതിയെ വിമർശിക്കുന്നവരുടെ ചോദ്യം. ജുഡീഷ്യൽ നടപടികളിലൂടെ വരുന്ന ഉത്തരവ് മുഖ്യമന്ത്രിക്ക് തള്ളിക്കളയാൻ അധികാരം കിട്ടുമ്പോൾ ഫലത്തിൽ ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാകുന്നു.

 നിലവിലെ ലോകായുക്ത സെക്ഷൻ 12-3 പ്രകാരം ഉള്ള നിർദേശം സർക്കാറിന് പരിശോധിക്കാമെന്ന വ്യവസ്ഥയുണ്ട്. പക്ഷെ ഇത് പ്രകാരമുള്ള പരാതികളിൽ നടപടി എടുക്കാതെ സർക്കാർ വൈകിപ്പിച്ചതാണ് ചരിത്രം. കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ഗ്രേഡ് വിവാദകേസ് തന്നെ ഇതിൻറെ ഉദാഹരണമാണ്. സെക്ഷൻ 14 ലും വെള്ളം ചേർക്കുന്നതോടെ സർക്കാരുകൾക്ക് പിന്നെ പേടിക്കേണ്ടേ. ഓ‌ർഡിനൻസിന്റെ ആവശ്യകത നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവർണ്ണറെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. സർക്കാറുമായി സമവായത്തിലെത്തിയ ഗവർണർ ഇനി എന്ത് ചെയ്യുമെന്നുള്ളതാണ് നിർണ്ണായകം.