പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം; ലോകായുക്തയ്ക്ക് ജലീലിന്‍റെ മറുപടി

പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം; ലോകായുക്തയ്ക്ക് ജലീലിന്‍റെ മറുപടി

തിരുവനന്തപുരം: ലോകായുക്തക്കെതിരെ പരോക്ഷ വിമർശനം തുടര്‍ന്ന് മുൻ മന്ത്രി കെ ടി ജലീൽ (K T Jaleel). പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി. പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്ന് കെ ടി ജലീൽ വിമർശിച്ചു. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് പന്നികൾക്ക്‌ ഇഷ്ടമെന്നും പരിഹാസം. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് പണ്ടേ പന്നികള്‍ക്കില്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് തിന്നാണ് ശീലം. കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കണമെന്നും ജലീലിന്‍റെ പരിഹാസം. നേരത്തെ, എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് ലോകായുക്ത ജലീലിനെ വിമര്‍ശിച്ചിരുന്നു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം;  

പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.

അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.