ഒമിക്രോൺ വകഭേദം രാജ്യത്ത് തരംഗമായേക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചത്.ഒമിക്രോൺ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.വൈറസിൽ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വകഭേദം അപകടകാരിയാണെങ്കിൽ മാത്രമാണ് ആശങ്കപ്പെടേണ്ടത്.
ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോൺ ബാധിതരിൽ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുൻകരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.നിലവിലെ കോവിഡ് വാക്സിൻ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. ബൂസ്റ്റർ ഡോസ് വാക്സിനെടുത്തവർക്ക് രണ്ടുഡോസ് വാക്സിനെടുത്തവരേക്കാൾ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധർ അവകാശപ്പെട്ടിട്ടുണ്ട്.
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ 16,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. ഇതിൽ 18 പേർ മാത്രമാണ് കോവിഡ് പോസിറ്റീവ്. ഇവരിൽ ഒമിക്രോൺ കണ്ടെത്താനുള്ള ജനിതക പരിശോധനകൾ നടന്നുവരികയാണ്.
ജനിതക ശ്രേണീകരണമുൾപ്പടെയുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മുമ്പ് ഇതിന് 30 ദിവസങ്ങൾ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 30 മണിക്കൂർകൊണ്ട് നടത്തുന്നു -മന്ത്രി പറഞ്ഞു.