ആലപ്പുഴയിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകർ എസ്ഡിപിഐ നേതാവിനെ വധിക്കാനെത്തിയവരെന്ന് പരാതി;വധശ്രമത്തിന് കേസ്

ആലപ്പുഴയിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകർ എസ്ഡിപിഐ നേതാവിനെ വധിക്കാനെത്തിയവരെന്ന് പരാതി;വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളുമായി പിടിയിലായ ആര്‍എസ്എസ് (RSS) പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐ (SDPI) മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിനാണ് രണ്ട് ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരിൽ നിന്നും വടിവാളുകൾ പിടിച്ചെടുത്തു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെയാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാന്‍ എത്തിയവരാണെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്. 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി. ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടിയെങ്കിലും രൺജീത്ത് കേസിൽ പൊലീസ് നന്നേ പണിപ്പെട്ടു.