കൈക്കൂലിക്കേസിൽ അറസ്റ്റിലായ എൽസി നേരത്തേയും മാർക്ക് തിരുത്തി;അന്വേഷണത്തിന് സിൻഡിക്കേറ്റ് ശുപാർശ

കോട്ടയം: എം ജി സർവകലാശാലയിൽ(mg university) മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്റ്റിലായ സർവ്വകലാശാല അസിസ്റ്റന്റ്(university assistant) സി.ജെ.എൽസി (cj elsy)മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക് തിരുത്തിയതായി സൂചന. സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെതാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ഉപസമിതിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം കൈക്കൂലി വാങ്ങിയത് എൽസി മാത്രമാണെന്നാണ് ഉപസമിതി കണ്ടെത്തൽ
എം ജി സർവകലാശാലയിയെ എം ബി എ സെക്ഷൻ ഓഫീസർക്ക് ജാഗ്രത കുറവുണ്ടായി എന്നും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്കെതിരെ നടപടി വേണമെന്നും ഉപസമിതിയുടെ റിപ്പോർട്ട് പറയുന്നു.
മൂല്യനിർണയ രീതികളിൽ മാറ്റം വരുത്താനും സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ നൽകിയിട്ടുണ്ട്. 7000 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആണ് സർവകലാശാലയിൽ കെട്ടിക്കിടക്കുന്നത് എന്നും സമിതി കണ്ടെത്തി. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക ക്യാംപുകൾ വേണമെന്നും സിൻഡിക്കേറ്റ് ഉപസമിതി സമിതി ശുപാർശ നൽകി.
മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്.
എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊഫെഷണൽ സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിതിനായിരുന്നു അറസ്റ്റ്. പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് നാടകീയമായി എൽസിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്.
മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന കിട്ടിയിരുന്നു. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയാണ്.കൊവിഡ് കാലത്തെ പരീക്ഷകളിലെ ആശയക്കുഴപ്പം മുതലെടുത്താണ് പത്തനംതിട്ട സ്വദേശിയിൽ നിന്ന് എൽസി പണം വാങ്ങിയത്. എൽസിയുടെ നിയമനത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്.
എം ജി സർവകലാശാലയിലെ മാർക്ക് ലിസ്റ്റിന് കൈക്കൂലി സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 2016 മുതൽ എംബിഎ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽസി ആദ്യ നിയമനം നേടിയെടുത്തത് എസ്എസ്എൽസി പോലും പാസാകാതെ ആണ്. 2009 മുതൽ താൽകാലിക വേതനത്തിൽ തൂപ്പുകാരി. 2010 ൽ ചില ഇളവുകൾ മുതലെടുത്തു എസ്എസ്എൽസി പോലും പാസാകാതെ പ്യൂൺ തസ്തികയിലെത്തി. എഴുത്തു പരീക്ഷയില്ലാതെ ആയിരുന്നു നിയമനം.
എസ്എസ്എൽസി, ഡിഗ്രീ യോഗ്യത പരീക്ഷകൾ ജയിച്ച ശേഷം 2016 ൽ അസിസ്റ്റന്റ് തസ്തികയിൽ എത്തി. പിഎസ്‌സിക്ക് വിട്ട നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തിരക്കിട്ട നിയമനം. എം ജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ സജീവ അംഗമായ എൽസി ഈ സ്വാധീനങ്ങൾ എല്ലാം ഉപയോഗിച്ചാണ് പദവികൾ നേടിയെടുത്തതെന്ന് വ്യക്തം.
2016ൽ അനധ്യാപക നിയമനങ്ങൾപിഎസ്‍സിക്ക് വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങൾ. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് നേരത്തെ പുറത്ത് വന്നിരുന്നു. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്ട്.
കൈക്കൂലിക്കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് വിസിക്ക് ഉറപ്പ്. പക്ഷേ സർവകലാശാലയിലെ ഏതോ അലമാരയിൽ പൊടിയടിച്ചിരിക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ 2020 ജനുവരിയിലെ റിപ്പോർട്ടിൽ എൽസിയുടെ നിയമനം അനധികൃതം. ബൈട്രാൻസ്ഫർ നിയമനങ്ങളുടെ ചട്ടം ലംഘിച്ചാണ് 2017ൽ 10 പേരുടെ സ്ഥാനത്ത് എൽസി ഉൾപ്പെടെ 28 പേരെ നിയമിച്ചത്.
ക്രമക്കേടിന്‍റെ വഴി ഇങ്ങനെ. എൻട്രി കേഡർ അസിസ്റ്റന്‍റിന്‍റെ 238 തസ്തികൾ. അതിന്‍റെ നാല് ശതമാനം പേർക്ക് ബൈട്രാൻസ്ഫർ നൽകാമെന്ന് ചട്ടം. അതായത് താഴ്ന്ന തസ്തികയിൽ 4 വർഷം സർവീസ് പൂർത്തിയാക്കിയ 10 പേർക്ക്. പക്ഷേ വേണ്ടപ്പെട്ടവർക്കായി ചട്ടം ചിട്ടപ്പെടുത്തി. എല്ലാ അസിസ്റ്റന്‍റ് തസ്തികയുടേയും ആകെ ഒഴിവായ 712ന്‍റെ നാല് ശതമാനമാക്കി. അങ്ങനെ എൽസി ഉൾപ്പെടെ 18 പേർക്ക് പിൻവാതിൽ നിയമനം. ഈ പതിനെട്ട് നിയമനങ്ങളും റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം പറയുന്നു.