മണൽ ഖനനം സഭ അറിഞ്ഞുതന്നെ;ധാരണാ പത്രം പുറത്ത്; ഓരോ ലോഡ് മണ്ണിനും 2000 മുതൽ 2500 രൂപ സഭയ്ക്ക്

മണൽ ഖനനം സഭ അറിഞ്ഞുതന്നെ;ധാരണാ പത്രം പുറത്ത്; ഓരോ ലോഡ് മണ്ണിനും 2000 മുതൽ 2500 രൂപ സഭയ്ക്ക്

തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭാ ബിഷപ്പ് (Malankara Catholic Church bishop) സാമുവൽ മാർ ഐറേനിയസ്  (Samuel Mar Irenios) അടക്കം വൈദികർ അറസ്റ്റിലായ മണൽക്കടത്ത് കേസിൽ (illegal sand mining case) പുതിയ തെളിവുകൾ പുറത്ത് വന്നു. തമിഴ്നാട്ടിലെ മണൽ ഖനനവും കടത്തും വൈദികരുടെ അറിവോടെയാണെന്നാണ് പുതിയ തെളിവുകൾ വെളിവാക്കുന്നത്. പാട്ടത്തിന് നൽകിയ ങൂമിയിൽ നിന്ന് മണ്ണെടുക്കാനും വിൽക്കാനും പാട്ടക്കാരനുമായി ധാരണാപത്രം ഒപ്പിട്ടു. ഓരോ ലോഡ് മണ്ണിനും 2000 മുതൽ 2500 രൂപ വരെ സഭക്കുള്ള വിഹിതം നൽകണമെന്ന കരാറും ഒപ്പിട്ടു. ഇതിന്റെ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

സംഭവത്തിൽ പത്തനംതിട്ട ബിഷപ്പിൻ്റെ അറസ്റ്റിന് ശേഷം ഇക്കാര്യങ്ങൾ സഭ മറച്ചു വയ്ക്കുകയായിരുന്നു.ഭൂമി നൽകിയത് കൃഷി ആവശ്യത്തിനെന്നായിരുന്നു സഭാ വിശദീകരണം. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്ന,കരാർ നൽകിയ മാനുവൽ ജോർജുമായി സഭ ഒപ്പട്ട കരാർ രേഖയാണ് ഇപ്പോൾ പുറത്ത് വന്നത്. കരാർ ഒപ്പിട്ടത് 2019 ആഗസ്റ്റിൽ ആണ്.

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതായിരുന്നു രൂപതയുടെ വിശദീകരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന കരാർ  രേഖകളാണ് ഇപ്പോൾ പുറത്ത് വന്നത്

അനധികൃത മണൽക്കടത്ത് കേലിൽ മലങ്കര കത്തോലിക്കാ സഭയുടെ  പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഇക്കഴിഞ്ഞ എട്ടാം തിയതിയാണ്  തമിഴ്നാട്ടിൽ അറസ്റ്റിലായത്. താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായി. എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അനധികൃത മണൽ ഖനനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യം കിട്ടിയത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. നാൽപ്പത് വർഷത്തിലേറെയായി സഭയുടെ ഉടമസ്ഥതയിൽ 300 ഏക്കർ സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ക്രഷർ യൂണിറ്റിനും കരിമണൽ ഖനനത്തിനും അനുമതി നേടിയ മാനുവൽ ജോർജ് താമരഭരണി നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്‍റെ ഉടമകൾക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണം പാതിയിൽ നിലച്ചു.

നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.