അവശ്യ സാധനങ്ങളുടെ വില ഉയരാൻ കാരണം ഇന്ധന വിലവർധനയാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ.

അവശ്യ സാധനങ്ങളുടെ വില ഉയരാൻ കാരണം ഇന്ധന വിലവർധനയാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ.

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില ഉയരാൻ കാരണം ഇന്ധന വിലവർധനയാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്നതല്ല വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാരിനെയാണ് വിലക്കയറ്റത്തിൽ അദ്ദേഹം കുറ്റപ്പെടുത്തിയത്.

കേന്ദ്ര സർക്കാർ അധിക ലാഭമുണ്ടാക്കുന്ന കോർപ്പറേറ്റുകൾക്ക് നികുതി കൂട്ടുന്നില്ലെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. അതിസാധാരണക്കാരുടെ നികുതി കേന്ദ്രം വർദ്ധിപ്പിക്കുകയാണ്. ഇന്ധനത്തിൽ ചുമത്തുന്ന സ്പെഷ്യൽ എക്സൈസ് തീരുവ പൂർണമായും പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഉത്തരേന്ത്യയിൽ കർഷകർ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നത് കൊണ്ടാണ് പച്ചക്കറികൾക്ക് വില വർദ്ധിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനും കുറ്റപ്പെടുത്തി. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിന്‌ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനെ തടയാനാണ് ഇന്ധന നികുതി കുറക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെടുന്നത്. കെ റെയിൽ എതിർക്കുന്നതിലൂടെ കേരളത്തിലെ വികസനത്തെ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെ റെയിൽ പദ്ധതി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഇന്ധന കൊള്ളക്കെതിരായ ബഹുജന ധർണയിലാണ് ഇപി ജയരാജൻ കോൺഗ്രസിനെ കടന്നാക്രമിച്ചത്.

നേരത്തെ കോർപറേറ്റ് നികുതി വെട്ടിക്കുറച്ച് ഇന്ധന നികുതി ഉയർത്തിയതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലും വിമർശിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാനമായ നിലപാടാണ് മറ്റ് സിപിഎം നേതാക്കളും ഉയർത്തുന്നത്.