ഗാനമേളക്കിടെ ​വേദിയിൽ കുഴഞ്ഞ് വീണ് ഗായകൻ മരിച്ചു

ഗാനമേളക്കിടെ ​വേദിയിൽ കുഴഞ്ഞ് വീണ് ഗായകൻ മരിച്ചു

കൊല്ലം: ​ഗാനമേളക്കിടെ ​ഗായകൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഗാനമേളവേദികളില്‍  എസ് ജാനകിയുടേതുൾപ്പെടെ സ്ത്രീശബ്ദം അനുകരിച്ച് ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് (എ.ആര്‍.ശരത്ചന്ദ്രന്‍ നായര്‍-52) ആണ് മരിച്ചത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ജാനകി പാടിയ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്.

തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായിരുന്നു കൊല്ലം ശരത്. സരിഗയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പമുണ്ടായിരുന്നു.  ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കൊല്ലം കുരീപ്പുഴ മണലില്‍ വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.