'മോദിയുടെ പ്രസംഗം ഗുരുനിന്ദ'; ഹിന്ദുത്വ അജണ്ട ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ച്ചപ്പാടും ഒരേസമയം കൗതുകരവും അപകടകരവുമെന്ന് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri balakrishnan). ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. മോദിയുടെ പ്രസംഗം ഗുരുനിന്ദയാണ്. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നന്നാണ്. എന്നാല്‍ ആ അവസരം ഗുരുവിന്‍റെ ദര്‍ശനത്തെയും നിലപാടുകളെയും തിരസ്ക്കരിക്കാനും സംഘപരിവാറിന്‍റെ കാവിവര്‍ണ്ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണ്. മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്ക്കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്‍റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ മാനവദർശനം സ്വീകരിക്കാനാകില്ല. അതിനാലാണ് ഗുരുവിനെ റാഞ്ചി തീവ്രവർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയതെന്നും കോടിയേരി വിശദീകരിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വർഗീയ ലഹളയ്ക്കാണോ മോദി ലക്ഷ്യമിടുന്നതെന്നും കോടിയേരി ചോദിക്കുന്നു.