ചെലവുചുരുക്കാന്‍ കണ്ടക്ടറില്ലാതെ ഓടി, ബസിന് പൂട്ടിട്ട് മോട്ടോര്‍വാഹന വകുപ്പ്!

കണ്ടക്ടറില്ലാതെ പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്‍റെ ഓട്ടം മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. കണ്ടക്ടറില്ലാതെ ബസിന് ഓടാനാവില്ലെന്ന് വ്യക്തമാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിലക്കെന്നും ഇതോടെ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം ബസ് ഓട്ടം നിര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് സംഭവം. ജില്ലയിലെ ആദ്യ സിഎൻജി ബസാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സർവീസ് നിർത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്‍കി.
സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഉടമ നടത്തിയ പരീക്ഷണം വൈറലായിരുന്നു. വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു ആണ് ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതിവാതകം ഇന്ധനമാക്കിയ ബസ് റോഡില്‍ ഇറക്കിയത്. ഡ്രൈവര്‍ മാത്രമായിരുന്നു കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരന്‍. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു ഈ ബസിന്‍റെ റൂട്ട്. ഞായറാഴ്‍ച സര്‍വ്വീസ് ആരംഭിച്ച ബസ് സര്‍വീസിന് സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരവും ലഭിച്ചിരുന്നു.
കണ്ടക്ടറോ ക്ലീനറോ ഇല്ലാത്ത ബസായിരുന്നു ഇത്. യാത്രക്കൂലി ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ഇടുന്നതായിരുന്നു രീതി. ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും ബസുടമ പറയുന്നു. എന്നാല്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ടിക്കറ്റ് നല്‍കി കണ്ടക്ടറെ വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതിയ പരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്‍ടപ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള മോട്ടോര്‍ വാഹനനിയമം 219 അനുസരിച്ച് നിര്‍ബന്ധമായും ബസില്‍ കണ്ടക്ടര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. 33 ലക്ഷം രൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ നിര്‍ത്താനാകില്ല എന്നും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതും വേഗം ഓട്ടം പുനരാരംഭിക്കും എന്നുമാണ് ഉടമ പറയുന്നത്.
കേരളത്തിൽ കണ്ടക്ടറും ക്ലീനറും ഇല്ലാതെ സർവീസ് ആരംഭിച്ച ആദ്യത്തെയും സമ്മർദിത പ്രകൃതിവാതകം (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്ന മൂന്നാമത്തെയും ബസാണ് ഇത്. രാവിലെ 6.45-ന് സർവീസ് തുടങ്ങുന്ന ബസിന് ഏഴ് ട്രിപ്പുകളാണുള്ളത്. രാത്രി 7.30-ന് വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും. യാത്രക്കൂലി പെട്ടിയിൽ നിക്ഷേപിക്കുന്നതിനുപുറമെ ഗൂഗിൾ പേ ചെയ്യാനുളള സൗകര്യവും ഉണ്ട്. 33 സീറ്റുള്ള ബസിന് 33 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പ്രകൃതിവാതക ഇന്ധനം നിറയ്ക്കുന്നതിനായി നാല് സിലിണ്ടറുകളാണ് ബസിലുള്ളത്. എല്ലാത്തിലും കൂടി 70 കിലോഗ്രാം പ്രകൃതിവാതകം നിറയ്ക്കാനാകും. വടക്കഞ്ചേരിയിലെയും ആലത്തൂരിലെയും പമ്പുകളിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഒരു കിലോഗ്രാം പ്രകൃതിവാതകത്തിന് ആറുകിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ബസിന്‍റെ നിര്‍മ്മാതാക്കളായ ടാറ്റ പറയുന്നത്. ഡീസലിനെ അപേക്ഷിച്ച് കൂടുതലാണിത്.