പൊലീസ് വാഹനത്തില്‍ കണക്കില്‍പ്പെടാത്ത പണം, ഒളിപ്പിച്ചത് സീറ്റിനടിയില്‍; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

പൊലീസ് വാഹനത്തില്‍ കണക്കില്‍പ്പെടാത്ത പണം, ഒളിപ്പിച്ചത് സീറ്റിനടിയില്‍; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പാറശ്ശാല പൊലീസ് സ്റ്റേഷനിലെ പെട്രോളിംഗ് വാഹനത്തില്‍ നിന്നും 13,960 രൂപ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ അടക്കം രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. ഡ്രേഡ് എസ്ഐ ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ആറാം തീയതിയാണ് പൊലീസ് വാഹനത്തിലെ ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്നും വിജിലന്‍സ് പണം കണ്ടെടുക്കുന്നത്.

രാത്രി റോഡ് പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് വാഹനം പരിശോധിച്ചത്. വാഹനത്തില്‍ നിന്നും കണ്ടെത്തിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുകയാണെന്ന അനുമാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും അമിത ലോഡ് കയറ്റി എത്തുന്ന ലോറികളില്‍ നിന്നും ചില പൊലീസുകാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് വാഹനത്തില്‍ നിന്നും പണം കണ്ടെത്തിയത്. പാറപ്പൊടി, എംസാന്‍റ്, തടി എന്നിവ കയറ്റിവരുന്ന ലോറികളില്‍ നിന്നും വന്‍തുക പൊലീസ് കൈമടക്ക് വാങ്ങുന്നുണ്ടെന്നാണ് വിജിവന്‍സിന് ലഭിച്ച വിവരം.