വ്യാജരേഖയുണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ്; കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ കൂട്ടുനിന്ന പൊലീസുകാരെ (Police) പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് (Crime Branch) തീരുമാനം. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി. സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ച് ഫൊറൻസിക് പരിശോധനക്കയ്ക്കും.

ട്രാഫിക് പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത അപകട കേസിൽ അടുത്തിടെ വിധി വന്നിരുന്നു. പരിക്കേറ്റ യുവാവിന് 
284000 രൂപയും എട്ട് ശതമാനം പലിശയുമാണ് വിധിച്ചത്. ഈ നഷ്ടപരിഹാര വിധിക്ക് കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടാണ്. ബൈക്കിന് പുറകിൽ യാത്ര ചെയ്യുമ്പോള്‍ അപകടത്തിൽപ്പെട്ട് യുവാവിന് 14 ശതമാനം അംഗ വൈകല്യം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റ്. എന്നാൽ ഈ കേസും മെഡിക്കൽ റിപ്പോർട്ടും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെയും ഇൻഷുറൻസ് കമ്പനിയുടെയും കണ്ടെത്തൽ.

പൊലീസ് റിപ്പോർട്ടിൽ പറയുന്ന ദിവസം ഇൻഷുറസ് തുക കിട്ടിയ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. അംഗ വൈകല്യം സംഭവിച്ചുവെന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റും വ്യാജമാണെന്ന് ഡോക്ടർ രേഖാമൂലം ഇൻഷുറൻസ് കമ്പനിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. ഇങ്ങനെ നൂറിലധികം വ്യജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ചിന്‍റെ ശ്രദ്ധയിൽ എത്തിയിട്ടുണ്ട്. തങ്ങളുടെ പേരിൽ വ്യാജ രേഖകള്‍ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ് ഡോക്ടർമാർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകള്‍ ഫൊറൻസിക് പരിശോധനക്ക് നൽകാൻ തീരുമാനിച്ചത്. 

വ്യാജ രേഖകള്‍ സമർപ്പിച്ചുള്ള നഷ്ടപരിഹാര വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്. സൈക്കിളിൽ നിന്ന് വീണതും തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റതും ഉള്‍പ്പെടെ വാഹന അപകടങ്ങളാക്കി മാറ്റി പൊലീസുകാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. പൊലീസ് റിപ്പോ‍ർട്ടിന്റെ ബലത്തിലാണ് അഭിഭാഷകരും ഡോക്ടർമാരുമെല്ലാം വ്യാജ രേഖകള്‍ തയ്യാറാക്കി ഇൻഷുറന്‍സ് തുക തട്ടിയിരിക്കുന്നത്. ഈ തട്ടിപ്പു കേസിലെ പ്രധാന ഇടനിലക്കാർ വിരമിച്ചവരും സർവ്വീസില്‍ ഉള്ളവരുമായ പൊലീസുകാരാണ്.

  • പൊന്മുടിയില്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന എം എം മണിയുടെ മരുമകന്‍റെ നേതൃത്വത്തില്‍ തടഞ്ഞു

ഇടുക്കിഇടുക്കി പൊന്മുടി (Ponmudi)  അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബി  (KSEB)  പാട്ടത്തിനു നൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്കെത്തിയ റവന്യൂ -സർവേ സംഘത്തെ തടഞ്ഞു. രാജാക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും മുൻ മന്ത്രി എം എം മണിയുടെ മരുമകനുമായ വി എ കുഞ്ഞുമോനാണ് തടഞ്ഞത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് പ്രസിഡൻ്റ് വി എ കുഞ്ഞുമോൻ പറഞ്ഞു. കെഎസ്ഇബിയെ അറിയിച്ചുകൊണ്ട് സർവേയുമായി മുന്നോട്ട് പോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. 

പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്.