ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട്, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട്, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ടുന്ന ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടത്തിയ ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് അനിൽ, കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാ‍ർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. 

പാപപരിഹാരത്തിനായെന്ന പേരിലാണ് വഴിപാട് നടക്കുന്നത്. ഇതിന്റെ ചിലവ് 20000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 

 2019 മെയ്യിൽ പാലക്കാട്, ഒറ്റപ്പാലത്തെ കൂനംതുളളി  മഹാവിഷ്ണുക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങ് വലിയ വിവാദമായിരുന്നു.  പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപിച്ച്  ആചാരത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.