നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം', ബിഷപ്പിനെ വെറുതെവിട്ട വിധിയിൽ സിസ്റ്റർ ലൂസികളപ്പുര

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) വെറുതെ വിട്ട കോടതി വിധിയിൽ (Court Verdict) പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര (Sister Lucy Kalapura). കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റർ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്. 

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. 

ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.