ദിലീപിന്റെ അടക്കം പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കും; കോടതി നിലപാട് നിർണായകം

ദിലീപിന്റെ അടക്കം പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കും; കോടതി നിലപാട് നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ  (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ(mobile phones) ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരിക്കുന്നത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിൾ ബെഞ്ച് പരിഗണിക്കും.

മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബ‍ർ മാസത്തിലാണ് ഇവ‍ർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ നടനും എംഎൽഎയുമായ ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു നൽകിയ കേസിൽ, ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നായിരുന്നു പ്രദീപിന്റെ ഭീഷണി. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹര്‍ജിയില്‍ വിപിൻ ലാൽ കുറ്റപ്പെടുത്തുന്നു. കോട്ടയം ക്രൈംബ്രാ‍ഞ്ച് യൂണിറ്റിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല