സൂര്യയെ റോഡിൽ ഇറങ്ങാൻ അനുവദിക്കില്ല, പരസ്യമായി ചവിട്ടുന്നവർക്ക് പണം വാഗ്ദാനം: ഭീഷണിയുമായി വണ്ണിയാർ സമുദായം

സൂര്യയെ റോഡിൽ ഇറങ്ങാൻ അനുവദിക്കില്ല, പരസ്യമായി ചവിട്ടുന്നവർക്ക് പണം വാഗ്ദാനം: ഭീഷണിയുമായി വണ്ണിയാർ സമുദായം

ചെന്നൈ: നടൻ സൂര്യയ്‌ക്കെതിരെ പ്രതിഷേധവുമായി വണ്ണിയാർ സമുദായ നേതാക്കൾ. ജയ് ഭീം എന്ന സിനിമയ്‌ക്കെതിരെയാണ് വണ്ണിയാർ സമുദായ നേതാക്കൾ എത്തിയിരിക്കുന്നത്. ചിത്രത്തിലൂടെ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. സൂര്യ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വണ്ണിയാർ സമുദായം വക്കീൽ നോട്ടീസ് അയച്ചു.

സൂര്യ, ജ്യോതിക, സംവിധായകൻ ടിജെ ജ്ഞാനവേൽ, ആമസോൺ പ്രൈം എന്നിവർ മാപ്പ് പറയണമെന്ന് വണ്ണിയാർ സമുദായം ആവശ്യപ്പെടുന്നു. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാർ സമുദായത്തിന്റെ പ്രതിച്ഛായ തകർത്തുവെന്നാണ് ഇവർ ആരോപിക്കുന്നത്. വണ്ണിയാർ സമുദായത്തിന്റെ നേതാവിന്റെ പേര് ചിത്രത്തിലെ വില്ലൻ കഥാപാത്രമായി ഉപയോഗിച്ചു. ഇതിലൂടെ സമുദായത്തെ അണിയണറ പ്രവർത്തകർ അപമാനിച്ചുവെന്നും സമുദായ നേതാവ് അരുൾമൊഴി പറഞ്ഞു. മാപ്പ് പറയാതിരിക്കുകയും നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്താൽ നടൻ സൂര്യയെ റോഡിൽ ഇറങ്ങാൻ പോലും അനുവദിക്കില്ല. പരസ്യമായി സൂര്യയെ ചവിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. സൂര്യയുടെ ഒരു സിനിമ പോലും തീയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും അരുൾമൊഴി പറഞ്ഞു. അതേസമയം വണ്ണിയാർ സമുദായ നേതാക്കളുടെ ആരോപണം സൂര്യ നിഷേധിച്ച് എത്തിയിട്ടുണ്ട്. ആരേയും അധിക്ഷേപിക്കാൻ ശ്രമിച്ചില്ലെന്നാണ് താരം പറഞ്ഞത്